മധ്യപ്രദേശ്: പ്രധാനമത്രി ആവാസ് യോജനയുടെ കീഴിൽ പണി കഴിപ്പിച്ച വീടുകളിലെ പ്രധാനമന്ത്രിയുടെയും മധ്യപ്രദേശ് മുഖ്യ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻറെയും ചിത്രങ്ങൾ പതിപ്പിച്ച ടൈൽസ് മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയര്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. ചിത്രങ്ങള്‍ മാറ്റാന്‍ മൂന്ന് മാസത്തെ സമയം കോടതി നൽകിയിട്ടുണ്ട്. ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സഞ്ജയ് പുരോഹിത് എന്ന വ്യക്തി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് നടപടി. ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പി.എം.എ.വൈ പദ്ധതിയുടെ ലോഗോ മാത്രമേ ഇനി ഈ വീടുകളില്‍ പതിക്കു.

സംസ്ഥാന നഗരവികസന വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ മഞ്ജു ശര്‍മ ഏപ്രിൽ പതിനാലിനാണ് പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ പൂമുഖത്തും അടുക്കളയിലും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പതിക്കണമെന്ന ഉത്തരവിറക്കിയത്.