ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ ഭീഷണിക്കുപിറകെ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസ് ആക്രമണത്തിനിരയാക്കി. സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം അധ്യാപകനായ സുനില്‍ പി. ഇളയിടത്തിന്റെ നെയിം ബോര്‍ഡ് അക്രമികള്‍ വലിച്ചെറിയുകയും ഓഫീസിന് മുന്നില്‍ കാവി നിറത്തില്‍ ഗുണന ചിഹ്നം വരയ്ക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ഓഫീസ് ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. സുനില്‍ പി ഇളയിടം നടത്തുന്ന പ്രഭാഷണങ്ങളുടെ പേരില്‍ അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസിനെതിരായ ആക്രമണം.

സുനില്‍ പി. ഇളയടത്തിന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു ആക്രമിക്കാനുള്ള ആഹ്വാനം ചെയ്തത്. ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ നിയന്ത്രിത വാട്‌സാപ്പ് ഗ്രൂപ്പുകളിലെല്ലാം ഈ നിര്‍ദേശം എത്തിയിട്ടുണ്ട്. എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്ന ആളാണ് സുനില്‍ പി. ഇളയിടം. ഇതാണ് സംഘപരിവാര്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.