എറണാകുളം : മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ക്കെതിരെയുള്ള നടപടികളുമായി കേരള സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോകുമ്പോള്‍ ഇസ്ലാമിക് തീവ്രവാദികളെ രക്ഷിക്കാനും സംഘടനകളുടെ പ്രവര്‍ത്തനം പഴയരീതിയിലാക്കാനും സഹായിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരുമായി ധാരണയായതായി പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ രഹസ്യമായി സമ്മതിക്കുന്നു.

മുസ്ലീം സമുദായം പാടേ തള്ളിപ്പറയുന്ന രീതിയില്‍ അഭിമന്യു വധത്തോടെ പോപ്പുലര്‍ ഫ്രണ്ടും സഹ സംഘടനകളും മാറിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ പോലീസ് എടുക്കുന്ന എല്ലാ നടപടികള്‍ക്കും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ലഭിക്കുന്നത് മനസിലാക്കിയപ്പോഴാണ് ജമാ അത്തെ ഇസ്ലാമിയുടെ സഹായത്തോടെ ചില മാധ്യമ പ്രവര്‍ത്തകരെ വിലക്കെടുത്തിട്ടുള്ളത്. പ്രമുഖ പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുമായി ലക്ഷങ്ങള്‍ നല്‍കിയാണ് കരാറില്‍ ഏര്‍പ്പിട്ടുള്ളത്. അവര്‍ എഴുതുന്ന ഓരോ വാര്‍ത്തകളുടെയും റീച്ചും വിവാദമടക്കമുള്ള ഘടകങ്ങളും മാനദണ്ഡമാക്കി വീണ്ടും പ്രതിഫല തുക വര്‍ധിപ്പിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് വെളിപ്പെടുത്തി.

നേരത്തെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കേസില്‍ ആരോപണ വിധേയനായി പൊതുസമൂഹത്തിലും ലീഗിനകത്തും ഒറ്റപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കെടുത്ത് പ്രതിച്ഛായ നിര്‍മിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടായിരുന്നു. ആരും അത് നിഷേധിക്കുകയും ചെയ്തില്ലായിരുന്നു.

വരും ദിവസങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള സംഘടനകളിലെ പ്രവര്‍ത്തകരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനകളും ചെറു പ്രതിഷേധപരിപാടികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവും. അതിനായി ആക്റ്റിവിസ്റ്റുകളെയും സ്ഥിരം പ്രതികരണങ്ങളില്‍ ഏര്‍പ്പെടുന്ന ചില വ്യക്തികളെയും വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും സൂചനകളുണ്ട്.