വാചകമടിയല്ല വേണ്ടത്, നടപടിയാണ്

കള്ളപ്പണക്കാരുടെ ലിസ്റ്റ് ഒരിക്കലും പുറത്തുവരാതിരിക്കാനുള്ള തന്ത്രങ്ങളാണ് സംഘപരിവാരങ്ങളുടെ അണിയറയില്‍ തയ്യാറാക്കുന്നത്. ഈ വിഷയത്തെ കുറിച്ചാണ് ആര്‍ എസ് എസ് സര്‍സംഘചാലകും പ്രധാനമന്ത്രി മോഡിയും തമ്മില്‍ തുടര്‍ച്ചയായി ഫോണ്‍ മുഖാന്തിരം ചര്‍ച്ച ചെയ്യുന്നതെന്നും, നാഗ്പൂരില്‍ നിന്നുള്ള പ്രത്യേക ദൂതന്‍ പ്രധാനമന്ത്രിയുടെ അടുക്കലെത്തിയതെന്നും പറയപ്പെടുന്നു. കള്ളപ്പണക്കാരെ സംരക്ഷിക്കണമെന്ന അജണ്ട, ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്നിടത്തോളം കാലം മോഡി സര്‍ക്കാര്‍ കുതന്ത്രങ്ങള്‍ കാണിച്ച് ലിസ്റ്റ് സംരക്ഷിക്കുക തന്നെ ചെയ്യും. വാചകമടിയല്ല വേണ്ടത് നടപടിയാണ് എന്ന് നരേന്ദ്രമോഡിയുടെ മുഖത്ത് നോക്കി വിളിച്ചുപറയുകയാണ് ഇന്ത്യന്‍ ജനത.

വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്താനും അത് തിരിച്ച് പിടിക്കാനും കോണ്‍ഗ്രസിനും ബി ജെ പിക്കും യാതൊരു ആത്മാര്‍ഥതയുമില്ല എന്നത് വെളിവാവുകയാണ്. കോണ്‍ഗ്രസ് നേതാക്കളാണോ, ബി ജെ പി നേതാക്കളാണോ കള്ളപ്പണ പട്ടികയില്‍ കൂടുതലുള്ളത് എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായി മാറാന്‍ സാധ്യതയുണ്ട്, കള്ളപ്പണ വിഷയത്തില്‍ പരസ്പരമുള്ള ചളിവാരിയെറിയല്‍. വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുവിവരം ഭാഗികമായി വെളിപ്പെടുത്തുമെന്നും കോണ്‍ഗ്രസിന് നാണക്കേടുണ്ടാകുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞദിവസം പരസ്യമായി പ്രസ്താവിച്ചു. ബ്ലാക്ക്‌മെയിലിങ് വേണ്ടെന്നും പേരുകള്‍ പൂര്‍ണമായി വെളിപ്പെടുത്താന്‍ തയ്യാറാകാത്തത് എന്തെന്നും തിരിച്ചടിച്ചുകൊണ്ട്, പുറത്തുവിടാതെ വെച്ചിരിക്കുന്ന ലിസ്റ്റില്‍ ബി ജെ പിക്കാരുള്ളതുകൊണ്ടാണ് പുറത്തുവിടാത്തത് എന്ന് സ്ഥാപിക്കുകയാണ് കോണ്‍ഗ്രസ്. വക്താവ് അജയ് മാക്കന്‍, അധികാരത്തിലെത്തി നൂറുദിവസത്തിനകം കള്ളപ്പണം പൂര്‍ണമായും തിരിച്ചുപിടിക്കുമെന്ന മോഡിയുടെ ഗീര്‍വാണം എന്തുകൊണ്ട് നടപ്പിലാക്കിയില്ല എന്ന കിടിലന്‍ ചോദ്യവും ചോദിച്ചു. അതിനുള്ള ഉത്തരം നല്‍കാന്‍ ബി ജെ പിക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം.

വിദേശബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. പേരുകള്‍ വെളിപ്പെടുത്തുന്നത് വിദേശരാജ്യങ്ങളുമായി ഒപ്പുവച്ച ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാകുമെന്ന ന്യായമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. അമേരിക്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെന്നും പേര് വെളിപ്പെടുത്തുന്നത് ഈ നീക്കത്തിന് തടസ്സമാകുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ഭഗവതിന്റെ നിര്‍ദേശാനുസരണമാണെന്നാണ് സൂചനകള്‍. കള്ളപ്പണക്കാരെ സംരക്ഷിച്ചുകൊണ്ട്, അവരെ മുനനില്‍ നിര്‍ത്തി സര്‍ക്കാരിന്റെ പരിപാടികള്‍ക്കും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്‍മേഷം കൂട്ടാന്‍ പറ്റുമോ എന്ന സാധ്യതയാണ് ആര്‍ എസ് എസ് പരിശോധിക്കുന്നത്.

സര്‍ക്കാര്‍ പരിശോധിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ പേര് പുറത്തുവിടുമെന്നാണ് ധനമന്ത്രി ജെയ്റ്റ്‌ലി പറയുന്നത്. കള്ളപ്പണക്കാരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്നുമാത്രമാണ് ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിലെ വ്യവസ്ഥയെന്നും കോടതിയില്‍ വെളിപ്പെടുത്താന്‍ നിയമതടസ്സമില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സര്‍ക്കാര്‍ കോടതിയില്‍ പേരുകള്‍ അറിയിക്കുമ്പോള്‍ സ്വാഭാവികമായും അവ മാധ്യമങ്ങള്‍ക്ക് ലഭിക്കുമെന്ന് പറയുമ്പോള്‍, ആ ലിസ്റ്റില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരിലെ ഒരു മന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയിലുണ്ടെന്ന് ധ്വനിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ കൂടി ജെയ്റ്റ്‌ലി നടത്തുകയായിരുന്നു. ആ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. മറുപടിയുമായി ഇറങ്ങിപ്പുറപ്പെട്ടു. ഈ വാര്‍ത്താ വിസ്‌ഫോടനം നടത്തുന്നതിലൂടെ ജയ്റ്റ്‌ലി, കോണ്‍ഗ്രസിന്റെ മനസ് കേന്ദ്രഭരണത്തിന്റെ വിചാരത്തിനനുകൂലമാക്കാനാണ് ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെ ലിസ്റ്റ് പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് അത് ആഗ്രഹിക്കുന്നില്ല എന്നത് ജയ്റ്റ്‌ലിക്കും ബി ജെ പി സര്‍ക്കാരിനും നന്നായി അറിയാം. ബി ജെ പിയുടെ അതേ മാനസികാവസ്ഥയാണ് കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുമുള്ളത്. പത്തുകൊല്ലം അധികാരത്തില്‍ ഉണ്ടായിട്ട് കള്ളപ്പണക്കാരെ കണ്ടെത്താനായി ഒരു പ്രത്യേകാന്വേഷണസംഘംപോലും ഉണ്ടാക്കാന്‍ കഴിയാത്തവരാണ് യു.പി.എ സര്‍ക്കാര്‍. അത് കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നു.

കള്ളപ്പണവിഷയത്തില്‍ ബ്ലാക്ക് മെയിലിങ് വേണ്ടെന്നാണ് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറയുന്നത്. സ്വിസ് ബാങ്കിലും ലീച്ച്‌റ്റെന്‍സ്റ്റീന്‍ ബാങ്കിലും നിക്ഷേപമുള്ള എണ്ണൂറോളം ഇന്ത്യക്കാരുടെ പേരുകള്‍ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തുവിടണം. എന്തുകൊണ്ട് 136 പേരുകള്‍ മാത്രം വെളിപ്പെടുത്താന്‍ ഒരുങ്ങുന്നു. പൂര്‍ണമായ വിവരമാണ് തങ്ങള്‍ക്കാവശ്യം. തെരഞ്ഞെടുത്ത ചുരുക്കം പേരുടെ മാത്രം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഒഴിവാക്കണം. പൂര്‍ണമായ വെളിപ്പെടുത്തലിലൂടെ മാത്രമേ സത്യം പുറത്തുവരൂ. ഈ വിഷയത്തില്‍ ഏത് അന്വേഷണം നേരിടാനും കോണ്‍ഗ്രസ് ഒരുക്കമാണ് അജയ് മാക്കന്‍ പറയുമ്പോള്‍ പ്രതിരോധത്തിലാവുന്നത് ബി ജെ പിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത് നടപടികള്‍ കൈക്കൊള്ളാന്‍ മോഡിക്ക് സാധിക്കുമെന്ന് കരുതാനാവില്ല.

കള്ളപ്പണക്കാരുടെ ലിസ്റ്റ് ഒരിക്കലും പുറത്തുവരാതിരിക്കാനുള്ള തന്ത്രങ്ങളാണ് സംഘപരിവാരങ്ങളുടെ അണിയറയില്‍ തയ്യാറാക്കുന്നത്. ഈ വിഷയത്തെ കുറിച്ചാണ് ആര്‍ എസ് എസ് സര്‍സംഘചാലകും പ്രധാനമന്ത്രി മോഡിയും തമ്മില്‍ തുടര്‍ച്ചയായി ഫോണ്‍ മുഖാന്തിരം ചര്‍ച്ച ചെയ്യുന്നതെന്നും, നാഗ്പൂരില്‍ നിന്നുള്ള പ്രത്യേക ദൂതന്‍ പ്രധാനമന്ത്രിയുടെ അടുക്കലെത്തിയതെന്നും പറയപ്പെടുന്നു. കള്ളപ്പണക്കാരെ സംരക്ഷിക്കണമെന്ന അജണ്ട, ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്നിടത്തോളം കാലം മോഡി സര്‍ക്കാര്‍ കുതന്ത്രങ്ങള്‍ കാണിച്ച് ലിസ്റ്റ് സംരക്ഷിക്കുക തന്നെ ചെയ്യും. വാചകമടിയല്ല വേണ്ടത് നടപടിയാണ് എന്ന് നരേന്ദ്രമോഡിയുടെ മുഖത്ത് നോക്കി വിളിച്ചുപറയുകയാണ് ഇന്ത്യന്‍ ജനത.

23-Oct-2014

ഭാരതീയം മുന്‍ലക്കങ്ങളില്‍

More