രാജ്യത്ത്‌ ആദിവാസികള്‍ക്കും ജീവിക്കണം

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി രൂപംകൊണ്ട വന്‍കിടപ്രൊജക്ടുകള്‍, SEZ, ഭൂമി കയ്യേറുന്നതിലും ഖനനത്തിലുമുള്ള കോര്‍പ്പറേറ്റു പദ്ധതികള്‍ എന്നിവയുടെ ഫലമായി വലിയൊരു വിഭാഗം ആദിവാസികളും തങ്ങളുടെ അധിവാസമേഖലയില്‍ നിന്നും പുറന്തള്ളപ്പെടുകയാണ്. ഈ നയങ്ങള്‍ ഭരണഘടനയിലെ 5ഉം 6ഉം ഷെഡ്യൂളുകളില്‍ പറയുന്ന ഗോത്രവര്‍ഗജനതയുടെ തൊഴിലവകാശങ്ങളെയും ഭൂമിയെയും സംരക്ഷിക്കുകയെന്ന ഭരണഘടനാദത്തമായ അവകാശങ്ങളെ നിഷേധിക്കുന്നതാണ്. കൂടാതെ PESA, വനാവകാശനിയമം, ഭൂമിയിലെ കുടികിടപ്പവകാശം, ഭൂമികൈമാറ്റ ക്രമീകരണനിയമം (LTR - Act 1/70) മിക്കസംസ്ഥാനങ്ങളിലെയും സമതാവിധിയുടെ അന്ത:സത്ത എന്നിവയെയെല്ലാം നിഷേധിക്കുന്നതാണിത്.

ഗോത്രവര്‍ഗജനസംഖ്യക്ക് ആനുപാതികമായി ട്രൈബല്‍ സബ് പ്ലാനിംഗ് ഫണ്ട് അനുവദിക്കണമെന്ന ആസൂത്രണക്കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെ തുടര്‍ച്ചയായി തുരങ്കംവെക്കുന്ന നിയമമാണ് കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ പിന്തുടരുന്നത്. മൊത്തം പ്ലാന്‍ അലോക്കേഷന്‍ 4% വരെ കുറഞ്ഞിരിക്കുന്നു. മാത്രമല്ല, മോഡിസര്‍ക്കാരിന്റെ ബജറ്റ് പ്രകാരം മൊത്തം പദ്ധതിച്ചെലവില്‍ ഗോത്രവര്‍ഗങ്ങള്‍ക്കുള്ള പങ്ക് 14,000 കോടി രൂപ കുറഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ പട്ടികവര്‍ഗ ജനസംഖ്യ 2011 ലെ സെന്‍സസ് അനുസരിച്ച് 10.43 കോടി (മൊത്തം ജനസംഖ്യയുടെ 8.6%) ആണ് - ഒരു ദശകം കൊണ്ട് (2001 - 2011) 23.7 ശതമാനവര്‍ധനവ്. ആണ്‍-പെണ്‍ വ്യത്യാസത്തിലെ നിരക്ക് 1000 പുരുഷന്മാര്‍ക്ക് 990 സ്ത്രീ എന്ന നിലയിലാണ്. ഇന്ത്യയിലെ ആദിവാസികള്‍ 700 ഗോത്രങ്ങള്‍ ഉള്‍പ്പെടുന്നതും അവരുടെ ഭൂമിശാസ്ത്രപരമായ അധിവാസമേഖല രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 15%വും ആണ്. 90% ആദിവാസികളും ഗ്രാമീണമേഖലയിലാണ് ജീവിക്കുന്നത്. അവരുടെ മുഖ്യ തൊഴില്‍ കൃഷിയാണെങ്കിലും അവര്‍ക്കിടയിലെ ഭൂമി സ്വന്തമായുള്ള കൃഷിക്കാരുടെ എണ്ണം വളരെ കുറഞ്ഞുവരികയാണ്. അതായത് ഭൂരഹിതരായ കൃഷിക്കാരുടെ എണ്ണം കൂടിവരികയാണ്. ഭൂമി തുണ്ടുതുണ്ടായി വിഭജിക്കപ്പെട്ടതുകൊണ്ടും നാടന്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതുകൊണ്ടും ആദിവാസികള്‍ക്ക് വളരെ ദൂരേക്ക് കുടിയേറിപ്പാര്‍ക്കേണ്ടിവരുന്നു. അവിടെ അവര്‍ നിര്‍മാണ വ്യവസായം, ഇഷ്ടിക നിര്‍മാണം, ലോഹപ്പണി, കല്ലുവെട്ടല്‍, ഖനനം, കരിമ്പുവെട്ടല്‍, തോട്ടങ്ങള്‍, തലച്ചുമട്, റിക്ഷവലിക്കല്‍, താല്‍ക്കാലികവും കരാര്‍ അടിസ്ഥാനത്തിലുമുള്ളതുമായ ജോലികള്‍ എന്നിവയെ ആശ്രയിച്ച് ജീവിക്കാനാണവര്‍ കുടിയേറിപ്പാര്‍ക്കുന്നത്. അടിമപ്പെട്ട തൊഴിലാളികളായി ജീവിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. സ്വന്തം കഠിനാധ്വാനംകൊണ്ട് രാജ്യത്തിന്റെ ഉല്‍പ്പാദനത്തിനു വേണ്ട സംഭാവനകള്‍ ചെയ്യുന്ന ഗ്രാമീണ ജനസംഖ്യയിലെ ഒരു പ്രധാനപ്പെട്ട വിഭാഗമാണവര്‍.

ആദിവാസികളുടെ ഭവനം, ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയവയെ സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ വളരെ നിരാശാജനകമാണ്. ഭീതിതമായ വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി രൂപംകൊണ്ട പാരിസ്ഥിതിക ദുരന്തങ്ങള്‍ മൂലം അവര്‍ക്കിടയിലെ 84% ത്തിന് ശുദ്ധജലം ലഭ്യമാവുന്നില്ല. 93% ത്തിനും ശൗചാലയങ്ങളില്ല. 7 മുതല്‍ 10-ാംക്ലാസ് വരെയാണ് ആദിവാസിക്കുട്ടികളില്‍ 79ശതമാവനവും വും പഠിക്കുന്നത്. 7-ാം ക്ലാസില്‍ വെച്ച് 65ശതമാനവും കൊഴിഞ്ഞുപോവലിന് വിധേയരാവുന്നു. 2010-ലെ NSS റിപ്പോര്‍ട്ട് പറയുന്നത് ആദിവാസി സാക്ഷരത പുരുഷന്മാര്‍ക്ക് 71.7%വും സ്ത്രീ സാക്ഷരത 54.4%വും ആണെങ്കിലും അവര്‍ക്കിടയിലെ വിദ്യാഭ്യാസപരമായ കൊഴിഞ്ഞുപോക്ക് വളരെ പരിതാപകരമാണെന്നാണ്.

76.6% ആദിവാസികളും മതിയായ പോഷകാഹാരം ലഭിക്കാത്തവരാണ്. എല്ലാ ഗോത്രവര്‍ഗമേഖലകളിലെയും പ്രമാദകരമായ ഒരു പ്രതിഭാസമാണ് പോഷകാഹാരക്കുറവ്. PHC യുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും എണ്ണം അവര്‍ക്കിടയില്‍ വളരെ കുറവാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഔഷധങ്ങളുടെയും ദൗര്‍ലഭ്യമാണ് അവര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. 47.2% ആദിവാസികളും ദാരിദ്ര്യരേഖക്കു കീഴെയാണ്. മാത്രമല്ല അവര്‍ക്ക് BPL കാര്‍ഡ് ലഭിക്കാത്തതുകൊണ്ട് 2 രൂപ നിരക്കില്‍ പൊതുവിതരണ ശൃംഖലയിലൂടെ ലഭിക്കുന്ന ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായി പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞത് ആദിവാസികളുടെ തൊഴില്‍ ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. പട്ടികവര്‍ഗത്തിന്റെ പൊതുമേഖലയിലെ സംവരണസീറ്റുകളില്‍ 3000 ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. വ്യാജസര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ തൊഴില്‍ നേടിയെടുത്തതുകൊണ്ട് ധാരാളം യഥാര്‍ഥ ആദിവാസികള്‍ക്ക് പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. സ്വകാര്യമേഖലയിലെ സംവരണങ്ങള്‍ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ നിയമനടപടികളും സ്വീകരിച്ചിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി രൂപംകൊണ്ട വന്‍കിടപ്രൊജക്ടുകള്‍, SEZ, ഭൂമി കയ്യേറുന്നതിലും ഖനനത്തിലുമുള്ള കോര്‍പ്പറേറ്റു പദ്ധതികള്‍ എന്നിവയുടെ ഫലമായി വലിയൊരു വിഭാഗം ആദിവാസികളും തങ്ങളുടെ അധിവാസമേഖലയില്‍ നിന്നും പുറന്തള്ളപ്പെടുകയാണ്. ഈ നയങ്ങള്‍ ഭരണഘടനയിലെ 5ഉം 6ഉം ഷെഡ്യൂളുകളില്‍ പറയുന്ന ഗോത്രവര്‍ഗജനതയുടെ തൊഴിലവകാശങ്ങളെയും ഭൂമിയെയും സംരക്ഷിക്കുകയെന്ന ഭരണഘടനാദത്തമായ അവകാശങ്ങളെ നിഷേധിക്കുന്നതാണ്. കൂടാതെ PESA, വനാവകാശനിയമം, ഭൂമിയിലെ കുടികിടപ്പവകാശം, ഭൂമികൈമാറ്റ ക്രമീകരണനിയമം (LTR - Act 1/70) മിക്കസംസ്ഥാനങ്ങളിലെയും സമതാവിധിയുടെ അന്ത:സത്ത എന്നിവയെയെല്ലാം നിഷേധിക്കുന്നതാണിത്.

ഗോത്രവര്‍ഗജനസംഖ്യക്ക് ആനുപാതികമായി ട്രൈബല്‍ സബ് പ്ലാനിംഗ് ഫണ്ട് അനുവദിക്കണമെന്ന ആസൂത്രണക്കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളെ തുടര്‍ച്ചയായി തുരങ്കംവെക്കുന്ന നിയമമാണ് കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ പിന്തുടരുന്നത്. മൊത്തം പ്ലാന്‍ അലോക്കേഷന്‍ 4% വരെ കുറഞ്ഞിരിക്കുന്നു. മാത്രമല്ല, മോഡിസര്‍ക്കാരിന്റെ ബജറ്റ് പ്രകാരം മൊത്തം പദ്ധതിച്ചെലവില്‍ ഗോത്രവര്‍ഗങ്ങള്‍ക്കുള്ള പങ്ക് 14,000 കോടി രൂപ കുറഞ്ഞിരിക്കുന്നു.

നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലജനവിഭാഗമാണ് ആദിവാസികള്‍. മാത്രമല്ല ആദിവാസി സ്ത്രീകള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. പാര്‍ദികള്‍, ഭില്‍സ്, കൈകാഡീസ്, റാമോഷിസ് തുടങ്ങിയ നാടോടി വിഭാഗങ്ങള്‍ ക്രിമിനലുകളായിട്ടാണ് പരിചരിക്കപ്പെടുന്നത്. വ്യാജകേസുകളില്‍ ഉള്‍പ്പെടുത്തി പൊലീസ് അവരെ പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും പലപ്പോഴും പൊലീസ് കസ്റ്റഡിയില്‍ വെച്ച് അവരെ കൊല്ലുകയും ചെയ്യുന്നു.

ഇതെല്ലാം തന്നെ പരിഗണിച്ചുകൊണ്ടാണ് കര്‍ഷകതൊഴിലാളി യൂണിയന്‍, രാജ്യത്തെ ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗത്തിന്റെ ആദിവാസിവിരുദ്ധനയങ്ങളെ ശക്തമായി അപലപിക്കുകയും താഴെപ്പറയുന്ന ആവശ്യങ്ങളുയര്‍ത്തി ആദിവാസികള്‍ നടത്തുന്ന ശക്തമായ പ്രക്ഷോഭത്തില്‍ പങ്കുകൊള്ളാന്‍ എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും ജനാധിപത്യശക്തികളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത്.

1) അഞ്ചും ആറും ഷെഡ്യൂളുകള്‍ അടക്കമുള്ള ഭരണഘടനാപരമായ സംരക്ഷണവും PESA യുടേയോ ഗ്രാമസഭയുടേയോ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഭൂമിയുമായി ബന്ധപ്പെട്ട നിയമപരമായ അനുശാസനങ്ങളുടെ നടപ്പാക്കലും അനിവാര്യമാണ്.

2) വനാവകാശ നിയമം കൃത്യമായും ധ്രുതഗതിയിലും നടപ്പാക്കല്‍ സാമൂഹികവനവിഭവങ്ങളില്‍ സാമൂഹികവനാവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍. ഈ നിയമംവഴി വനഭൂമിയില്‍ കൃഷിചെയ്യാനും അധിവസിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നു.

3) എല്ലാ അന്യവല്‍ക്കൃത ഗോത്രഭൂമികളും യഥാര്‍ത്ഥ ഗോത്രകുടുംബങ്ങള്‍ക്കോ പിന്‍ഗാമികള്‍ക്കോ കൈമാറുക.

4) പൊതുമേഖലയിലെ ഗോത്രവര്‍ഗ ഒഴിവുകള്‍ നികത്തുകയും സ്വകാര്യമേഖലയില്‍ അവര്‍ക്ക് സംവരണം നിര്‍ബന്ധമാക്കുകയും ചെയ്യുക.

5) കേന്ദ്രഗവണ്‍മെന്റിന്റെ മൊത്തം ആസൂത്രണത്തിന്റെ 8.6%വും TSP (Tribal Sub-Plan)ക്ക് അനുവദിക്കുക. സംസ്ഥാനങ്ങളിലെ ഗോത്രജനസംഖ്യക്കാനുപാതികമായി TSP ക്ക് ഫണ്ട് അനുവദിക്കുക.

6) യാഥാര്‍ത്ഥ ഗോത്രവര്‍ഗങ്ങള്‍ക്ക് ഗ്രാമസഭകളില്‍നിന്നും ഗോത്രസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക. അതുവഴി ഗോത്രേതരവിഭാഗങ്ങള്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഇല്ലാതാക്കുക.

7) എല്ലാ ഗോത്രഅണുകുടുംബങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക. ഓരോ കുടുംബത്തിനും കിലോഗ്രാമിന് 2 രൂപ നിരക്കില്‍ 35കി.ഗ്രാം ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക. നിലക്കടല, ധാന്യങ്ങള്‍, തുടങ്ങിയ പോഷകാഹാരങ്ങള്‍ പൊതുവിതരണ ശൃംഖല വഴി ന്യായവിലയ്ക്ക് വിതരണം ചെയ്യുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള എല്ലാ ആദിവാസി കുടുംബങ്ങളെയും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തുക.

8) ഗോത്രകൃഷി സമ്പ്രദായങ്ങള്‍ പുനരുദ്ധരിക്കാനുള്ള മാനേജ്‌മെന്റിനും വനസംരക്ഷണത്തിനും വികേന്ദ്രീകൃതഭൂമിക്കും വേണ്ടി വന്‍തോതിലുള്ള നിക്ഷേപം നടത്തുക.

9) ത്രിപുരസര്‍ക്കാര്‍ നടപ്പിലാക്കിയ രീതിയില്‍ MNREGA വര്‍ക്കുകള്‍ നല്‍കുക.

10) ഗോത്രവര്‍ഗകുടിലുകളെ ബന്ധിപ്പിക്കുന്ന വികസന പദ്ധതിവഴി അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുക.

11) സന്തുലിതവും ശാശ്വതവുമായ വികസനം ഗോത്രവര്‍ഗമേഖലകളില്‍ സാധ്യമാക്കുന്നതിനുവേണ്ടി ITDP, MADA എന്നിവ അനുവദിക്കുക.

12) എല്ലാ ഗോത്രവര്‍ഗങ്ങള്‍ക്കും പെന്‍ഷന്‍ അടക്കമുള്ള സാമൂഹിക സുരക്ഷാപദ്ധതികള്‍ നടപ്പാക്കുക.

13) Amended Prevention of Atrocities Act നടപ്പാക്കുക. ചില നാടോടിഗോത്രങ്ങളെ കുറ്റവാളികളായി മുദ്ര കുത്തുന്ന ബ്രിട്ടീഷ് കൊളോണിയന്‍ സമ്പ്രദായം അവസാനിപ്പിക്കുക.

അഖിലേന്ത്യാ തലത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ മുന്നോട്ട് വെക്കുന്ന ഈ മുദ്രാവാക്യങ്ങള്‍ക്ക് പിറകിലാണ് രാജ്യത്തെ ആദിവാസികള്‍ അണിനിരക്കേണ്ടത്. വര്‍ഗീയ ഫാസിസ്റ്റ്‌ ശക്തികളും, മറ്റ് വിഘടനവാദ ശക്തികളും, സാമ്രാജ്യത്വത്തിന്റെ ഫണ്ട് പറ്റുന്ന സംഘടനകളും ചില എന്‍ ജി ഒകളും ആദിവാസി വിഭാഗത്തെ ആകര്‍ഷിക്കാന്‍ ചിരിച്ചു കാണിക്കുന്നുണ്ട്. പക്ഷെ, ആ ചിരി ഒരു മുഖപ്പാള മാത്രമാണ്. അത് മാറ്റിയാല്‍ ചൂഷണമെന്ന ഉദ്ദേശം തെളിഞ്ഞ് വരുന്നത് കാണാന്‍ സാധിക്കും. വര്‍ഗപരമായ അന്തസത്ത ഇല്ലാത്തത് കൊണ്ടാണ് ഈ കൂട്ടരുടെ ഇടപെടല്‍ ആദിവാസികള്‍ക്ക്‌ സഹായമായി, കരുതലായി, കൈത്താങ്ങായി മാറാത്തത്. ഇവരുടെ സമീപനത്തിലൂടെ ആദിവാസി സമൂഹം ഭിന്നിപ്പിക്കപ്പെടുകയും ചിന്നഭിന്നമാക്കപ്പെടുകയും ചെയ്യുന്നു. ആദിവാസികള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും വിഷയത്തെ വ്യതിചലിപ്പിക്കാനുള്ള പരിശ്രമവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്.

17-Oct-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More