കോട്ടയത്ത് യു ഡി എഫ്‌ - ബി ജെ പി പ്രണയം !

മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് വീശിക്കാണിച്ച്, നരേന്ദ്രമോഡി കേരള കോണ്‍ഗ്രസ് എംന് സ്വീകാര്യനാണ് എന്ന് തെളിയിച്ച പി സി ജോര്‍ജ്ജും ആ സംഭവത്തെ ന്യായീകരിച്ച കെ എം മാണിയും മോഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ വേട്ടയും വംശഹത്യവും ഇന്ത്യയിലാകെ സംഘടിപ്പിക്കണം എന്നാഗ്രഹിക്കുന്നവരായിരിക്കണം. കന്യാസ്ത്രീകള്‍ക്കെതിരെ കൃസ്തീയ സഭകള്‍ക്കെതിരെ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള വേട്ടകളെ മാണിയുടെ കേരളകോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടാവും. അല്ലെങ്കില്‍ ഇത്തരത്തിലുള്ള വോട്ടുകച്ചവടത്തിന് അവര്‍ ഒരിക്കലും തയ്യാറാവുമായിരുന്നില്ല. സ്വന്തം മകന്റെ വിജയത്തിനുവേണ്ടി എന്തും ചെയ്യുന്ന പിതാവായി വയസാംകാലത്ത് കെ എം മാണി മാറിയിരിക്കുന്നു. പി സി ജോര്‍ജ്ജ് എന്ന 'തത്വജ്ഞാനി' പറയുന്ന താളത്തിനാണ് കെ എം മാണി ഇപ്പോള്‍ തുള്ളുന്നത് എന്ന സത്യം ഫ്രാന്‍സിസ് ജോര്‍ജ്ജും പി ജെ ജോസഫും മാത്രമല്ല മനസിലാക്കിയിട്ടുള്ളത്. കേരള കോണ്‍ഗ്രസിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും അത് മനസിലാക്കിയിട്ടുണ്ട്. ആ തിരിച്ചറിവ് കോട്ടയം ലോകസഭാ മണ്ഡലത്തില്‍ തീര്‍ച്ചയായും പ്രതിഫലിക്കും.

വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസെന്ന് വിലയിരുത്തിയത് കരിങ്ങൊഴക്കല്‍ മാണി മാണി എന്ന കെ എം മാണി തന്നെയാണ്. ആ നോക്കിക്കാണലില്‍ വന്ന മാറ്റമായിരുന്നു കേരളകോണ്‍ഗ്രസ് മാണി, ജോസഫ്, സെക്കുലര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം. പിളര്‍ന്നവര്‍ തമ്മില്‍ ലയിക്കുമ്പോള്‍ വളരുമെന്ന് പ്രസ്താവിച്ചില്ലെങ്കിലും മാണി മനസില്‍ കണ്ടത് അതുതന്നെയായിരുന്നു. പക്ഷെ, കേരള കോണ്‍ഗ്രസ് മാണിയില്‍ പി ജെ ജോസഫും ഗ്രൂപ്പും പി സി ജോര്‍ജ്ജും കൂട്ടരും വേറെ വേറെ അടുക്കളയുള്ളവരുടെ മനോഭാവത്തിലാണ് ഉള്ളത്. എപ്പോള്‍ വേണമെങ്കിലും പിളരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

പതിനാറാമത് ലോകസഭാ ഇലക്ഷനില്‍ കേരളകോണ്‍ഗ്രസിന് ഒരോയൊരു സീറ്റുമതി എന്നതാണ് കെ എം മാണിയുടെ മനസിലിരിപ്പ്. കോട്ടയത്ത് ഒരു സീറ്റ്. അവിടെ തന്റെ പൊന്നോമന പുത്രന്‍ ജോസ് കെ മാണി മത്സരിക്കും. ജയിക്കും. പറ്റുമെങ്കില്‍ കേന്ദ്രത്തിലൊരു മന്ത്രിപ്പണിയുമൊപ്പിക്കും. ഇതാണ് മാണിയുടെ മനോവ്യാപാരം. എന്നാല്‍, കൂടുവിട്ടുകൂടുമാറി വന്ന പി ജെ ജോസഫിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി, വലിയൊരു രാഷ്ട്രീയ നാടകത്തില്‍ കെ എം മാണി നായകനായി. ഇടുക്കി സീറ്റ് കേരളകോണ്‍ഗ്രസിന് വേണം എന്നൊരു ഡയലോഗ് മാത്രമേ ആ നാടകത്തിലുണ്ടായിരുന്നുള്ളു. പി സി ജോര്‍ജ്ജ് ആദ്യം മുതലേ ഇടുക്കി സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന മാണിയുടെ മനസിലിരുപ്പ് തുറന്നുപറഞ്ഞയാളാണ്. അത് ഇടുക്കിയില്‍ മത്സരിക്കാന്‍ സ്വപനം കണ്ട് ജീവിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിനോടുള്ള വിരോധം കൊണ്ടുള്ള കാഴ്ചപ്പാടുകൂടിയാണ്. എങ്കിലും പി സി ജോര്‍ജ്ജും നാടകത്തില്‍ പങ്കാളിയായി. ഇടുക്കി സീറ്റ് കേരളകോണ്‍ഗ്രസിന് വേണം എന്ന ഡയലോഗ് ഉരുവിട്ടു. ഈ ആവശ്യം അതി ശക്തമായി മുന്നോട്ടുവെക്കുമ്പോള്‍ തന്നെ കെ എം മാണിയുടെ മനസിലിരുപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ പി സി ജോര്‍ജ്ജ് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. ഇടുക്കി സീറ്റ് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് അത് വിട്ടുനല്‍കില്ല എന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ പൊട്ടന്‍ ജോസഫും കൂട്ടരും അടങ്ങിക്കോളുമെന്ന ധാരണയിലെത്തി. അങ്ങനെയാണ് ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി ഡീന്‍ കുര്യാക്കോസ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

സ്വാഭാവികമായും ഡീന്‍ കുര്യാക്കോസിനെതിരായി കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവരും. അവരുടെ വോട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കാവില്ല. കോട്ടയത്ത് മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ കാലുവാരാനായി കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗം മുന്നോട്ടുവരുമെന്നതിലും കെ എം മാണിക്ക് സംശയമില്ല. അപ്പോഴാണ് കൂടെ നില്‍ക്കുന്നവര്‍ ചതിച്ചാലും ജയിക്കാനുള്ള സാധ്യതകള്‍ എന്താണെന്ന് കെ എം മാണി ആലോചിക്കുന്നത്. മാണിയുടെ ഗുഡ്ബുക്കിലുള്ള പി സി ജോര്‍ജ്ജ് സംഘപരിവാരത്തിന്റെ കരുണാകടാക്ഷം ലഭിക്കാനുള്ള ഒരു മാന്ത്രിക ഏലസുണ്ടാക്കി. മോഡിയുടെ ടീഷര്‍ട്ട് വീശി, വേണമെങ്കില്‍ ബി ജെ പി മുന്നണിയും സാധ്യമാവും എന്ന് പറയാതെ പറയുന്ന രാഷ്ട്രീയഗിമ്മിക്കിന് വരെ പി സി ജോര്‍ജ്ജ് തയ്യാറായി. മോഡിയെ നെഞ്ചേറ്റിയ ജോര്‍ജ്ജിനെതിരെ കെ എം മാണി ചെറുവിരലനക്കിയില്ല. കാരണം മോഡിയുടെ സംഘത്തിന്റെ വോട്ട് ലഭിച്ചാല്‍ മാത്രമേ തന്റെ മകന്‍ കോട്ടയത്ത് ജയിക്കാനുള്ള സാധ്യത തെളിയുകയുള്ളു. ഇപ്പോള്‍ കോട്ടയം മണ്ഡലത്തില്‍ മത്സരിക്കുന്ന നോബിള്‍ മാത്യുവിനെ പിന്തുണക്കാന്‍ ബി ജെ പി തയ്യാറാവുന്നതോടെ അരിയാഹാരം കഴിക്കുന്നവര്‍ക്ക് റബ്ബര്‍പ്പാല്‍ വെളുത്തത് തന്നെയാണെന്ന് മനസിലായി.

കോട്ടയം ജില്ലയില്‍ ബി ജെ പി സംസ്ഥാന കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണമേനോന്‍, നാരായണന്‍ നമ്പൂതിരി, പ്രതാപചന്ദ്ര വര്‍മ്മ, എന്‍ പി രാജഗോപാല്‍, ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ കോട്ടയം ജില്ലക്കാരാണ്. ജോര്‍ജ്ജ് കുര്യന്‍ ബി ജെ പിയുടെ പഴയ സംസ്ഥാന വക്താവുമായിരുന്നു. ഇവരൊക്കെ നില്‍ക്കുമ്പോഴാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചുവന്ന നോബിള്‍ മാത്യുവിനെ ബി ജെ പി പിന്തുണയ്ക്കുന്നത്. നോബിളിന് പിന്തുണ എന്ന് പറയുക മാത്രമേ ഉള്ളു. സംഘപരിവാരങ്ങള്‍ വോട്ട് ചെയ്യുന്നത് ജോസ് കെ മാണിക്കായിരിക്കും. അതാണ് ധാരണ.

പി സി ജോര്‍ജ്ജ് - കെ സുരേന്ദ്രന്‍ ബാന്ധവത്തില്‍ നിന്നാണ് വോട്ടുകച്ചവടത്തിന്റെ രസതന്ത്രം പിറവികൊള്ളുന്നത്. കെ സുരേന്ദ്രന്റെ കൈയിലുള്ള പല രേഖകളും പി സി ജോര്‍ജ്ജ് സമ്മാനിച്ചതാണ്. അവര്‍ തമ്മിലുള്ള ഇരിപ്പുവശത്തില്‍ ഏത് വിഷയവും കച്ചവടവും സംസാരിക്കാനുള്ള സ്വ്ാതന്ത്ര്യമുണ്ട്. അവിടെയാണ് കോട്ടയത്തെ വോട്ടുകച്ചവടവും ബി ജെ പി അധികാരത്തില്‍ വരികയാണെങ്കില്‍ ജോസ് കെ മാണിക്ക് സഹമന്ത്രിസ്ഥാനമെങ്കിലും ലഭിക്കുമെന്നുള്ള ഉറപ്പും ഉയര്‍ന്നുവന്നത്. കൃസ്തീയസഭകളുടെ കുഞ്ഞാടായി നിന്ന് വോട്ട് വാരിയെടുത്ത് കന്യാസ്ത്രീകളെ ആക്രമിച്ച സംഘപരിവാരത്തിന്റെ നല്ലപിള്ളയാവുന്ന കേരളകോണ്‍ഗ്രസിന്റെ രഹസ്യം കോട്ടയത്ത് പരസ്യമായിരിക്കയാണ്. ആ ബാന്ധവമായിരിക്കും കോട്ടയത്തെ ജനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുക.

മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് വീശിക്കാണിച്ച്, നരേന്ദ്രമോഡി കേരള കോണ്‍ഗ്രസ് എംന് സ്വീകാര്യനാണ് എന്ന് തെളിയിച്ച പി സി ജോര്‍ജ്ജും ആ സംഭവത്തെ ന്യായീകരിച്ച കെ എം മാണിയും മോഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ വേട്ടയും വംശഹത്യവും ഇന്ത്യയിലാകെ സംഘടിപ്പിക്കണം എന്നാഗ്രഹിക്കുന്നവരായിരിക്കണം. കന്യാസ്ത്രീകള്‍ക്കെതിരെ കൃസ്തീയ സഭകള്‍ക്കെതിരെ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള വേട്ടകളെ മാണിയുടെ കേരളകോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടാവും. അല്ലെങ്കില്‍ ഇത്തരത്തിലുള്ള വോട്ടുകച്ചവടത്തിന് അവര്‍ ഒരിക്കലും തയ്യാറാവുമായിരുന്നില്ല. സ്വന്തം മകന്റെ വിജയത്തിനുവേണ്ടി എന്തും ചെയ്യുന്ന പിതാവായി വയസാംകാലത്ത് കെ എം മാണി മാറിയിരിക്കുന്നു. പി സി ജോര്‍ജ്ജ് എന്ന 'തത്വജ്ഞാനി' പറയുന്ന താളത്തിനാണ് കെ എം മാണി ഇപ്പോള്‍ തുള്ളുന്നത് എന്ന സത്യം ഫ്രാന്‍സിസ് ജോര്‍ജ്ജും പി ജെ ജോസഫും മാത്രമല്ല മനസിലാക്കിയിട്ടുള്ളത്. കേരള കോണ്‍ഗ്രസിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും അത് മനസിലാക്കിയിട്ടുണ്ട്. ആ തിരിച്ചറിവ് കോട്ടയം ലോകസഭാ മണ്ഡലത്തില്‍ തീര്‍ച്ചയായും പ്രതിഫലിക്കും.

15-Mar-2014