വലതുപക്ഷത്തിന് വേണ്ടി ഇരിക്കുന്ന, നില്‍പ്പ് നാടകം

2002ലെ എ കെ ആന്റണിയുടെ തീരുമാനത്തില്‍ നാലാമതായി പറയുന്നത്, "കേരളത്തിലെ ആദിവാസി പ്രദേശങ്ങള്‍ ഭരണഘടനയുടെ 5 ആം വകുപ്പില്‍ ഷെഡ്യൂള്‍ഡ് ഏരിയയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന മന്ത്രിസഭ പ്രമേയം പാസ്സാക്കി ആവശ്യപ്പെട്ടും" എന്നാണ്. ഇത്തരത്തില്‍ ഷെഡ്യൂള്‍ഡ് ഏരിയായി പ്രഖ്യാപിച്ചാല്‍ മാത്രമേ ആദിവാസി പ്രദേശങ്ങളില്‍ പെസ ആക്ട് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. 1996ലാണ് പെസ ആക്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. കേരളത്തിലെ ആദിവാസി പ്രദേശങ്ങളിലെ ആദിവാസി ജനസാന്ദ്രത ആ നിയമം നടപ്പിലാക്കാന്‍ വേണ്ടത്രയില്ലാത്തതാണ് പ്രശ്‌നം. പെസ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന എ കെ ആന്റണി സര്‍ക്കാരിന്റെ തിരിച്ചറിവ്, ഇന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഇല്ലാഞ്ഞിട്ടല്ല. മുഖ്യമന്ത്രിയും ആദിവാസി ഗോത്രമഹാസഭയും കൂടി നാടകം കളിച്ച് ആദിവാസികളെ വഞ്ചിക്കുകയാണ്. ഡിസംബര്‍ 18ന് യു ഡി എഫ് സര്‍ക്കാരിന് വേണ്ടി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പുറത്തിറക്കിയ മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ഒമ്പതാമത്തേതായി പറയുന്നത്, "കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് പട്ടികവര്‍ഗ ഊരുകള്‍, പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ള പഞ്ചായത്ത്, ബ്ലോക്ക് (ഇടമലക്കുടി, അട്ടപ്പാടി, ആറളം, നിലമ്പൂര്‍, വയനാട് തുടങ്ങിയവ) എന്നിവ ഉള്‍പ്പെടുത്തി പെസ്സ നിയമം (ആദിവാസി ഗ്രാമസഭാ നയമം) നടപ്പാക്കും" എന്നാണ്. ഈ കേന്ദ്ര നിയമം ഒരു സംസ്ഥാന സര്‍ക്കാരിന് എങ്ങിനെയാണ് നടപ്പിലാക്കാന്‍ സാധിക്കുക?

ഗീതാനന്ദന്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന, സി കെ ജാനു ചെയര്‍മാനായ ഗോത്രമഹാസഭ നില്‍പ്പ് സമരം ആരംഭിച്ചത് ആദിവാസികള്‍ക്ക് വേണ്ടിയെന്ന നാട്യത്തോടെയാണ്. ഗോത്രമഹാസഭയ്ക്ക് ഐക്യദാര്‍ഡ്യ ഗ്രൂപ്പില്‍ നിന്നും പണം ലഭിക്കുന്ന കാര്യം സി കെ ജാനു, നെല്ലിന്റെ സ്ട്രിംഗ് ഓപ്പറേഷനില്‍ വെളിപ്പെടുത്തുകയുണ്ടായി. തങ്ങളുടെ പങ്കാളികളാണ് ഗോത്രമഹാസഭ എന്ന് ഡല്‍ഹിഫോറം നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരം ഐക്യദാര്‍ഡ്യ ഗ്രൂപ്പുകളില്‍ നിന്ന് വിദേശപ്പണം കൈപ്പറ്റാനുള്ള നാടകം മാത്രമായിരുന്നു നില്‍പ്പ് സമരം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ ഈ സമര നാടകത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. 2002ല്‍ എ കെ ആന്റണി കൊടുത്ത വാക്ക് പാലിക്കണം എന്നായിരുന്നു ഗോത്രമഹാസഭ ആവശ്യപ്പെട്ടത്. പക്ഷെ, ഒരു വാക്കും ഇപ്പോഴും പാലിച്ചിട്ടില്ല. ഗോത്രമഹാസഭയും യു ഡി എഫ് സര്‍ക്കാരും ഉണ്ടാക്കിയ വ്യവസ്ഥകള്‍ കേരളത്തിലെ ആദിവാസികളെ വഞ്ചിക്കുന്നത് തന്നെയാണ്. 162 ദിവസത്തെ നില്‍പ്പ് നാടകം കഴിഞ്ഞ് ജാനു, മുഖപ്പാള ഊരിവെക്കുമ്പോള്‍ സന്തോഷിക്കുന്നത് യു ഡി എഫ് പാളയമാണ്.

ആരൊക്കെയാണ് നില്‍പ്പ് സമരത്തിന്റെ ഗുണഭോക്താക്കള്‍? സമരത്തെ തുടര്‍ന്ന് യു ഡി എഫ് സര്‍ക്കാര്‍ ഗോത്രമഹാസഭയ്ക്ക് വേണ്ടി പുറത്തിറക്കിയ തീരുമാനം കൊണ്ട് കേരളത്തിലെ ആദിവാസികള്‍ക്ക് വിശേഷിച്ച് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയും പോലെ ആദിവാസി ഗോത്രമഹാസഭയ്ക്ക് രണ്ട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന്, ആദിവാസികള്‍ക്ക് വേണ്ടി സമരം ചെയ്യുന്നത് തങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങളുടെയും ഐക്യാദാര്‍ഡ്യ കമ്മീസാര്‍മാരുടെയും സഹായത്തോടെ സാധിച്ചു. രണ്ട്, നില്‍പ്പ് നാടകത്തിന്റെ പേരില്‍ സി ഐ എ നല്‍കിയ ഫണ്ട്, ഫോര്‍ഡ് ഫൗണ്ടേഷന്‍ - ഡല്‍ഹി ഫോറം വഴി ജാനുവിന്റെയും ഗീതാനന്ദന്റെയും കൈയിലെത്തി. രണ്ടാമത്തെ ഗുണഭോക്താവ് വലതുപക്ഷ സംവിധാനമാണ്. ആദിവാസികളുടെ രക്ഷകര്‍ തങ്ങളാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വ്യാജമായെങ്കിലും സ്ഥാപിച്ചെടുക്കാന്‍ വലതുപക്ഷത്തിന് നില്‍പ്പ്‌സമരം അവസാനിപ്പിച്ചതിലൂടെ സാധിച്ചു.

2001 ആഗസ്റ്റില്‍, സി കെ ജാനുവിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസികളുടെ കുടില്‍ കെട്ടിയുള്ള സമരം ആരംഭിച്ചത്. 48 ദിവസം നീണ്ട സമരത്തിനൊടുവില്‍ 2002 ഒക്‌റ്റോബര്‍ 16 ന് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാനസര്‍ക്കാര്‍, താഴെപ്പറയുന്ന ഏഴ് തീരുമാനങ്ങളായിരുന്നു പ്രധാനമായും എടുത്തത്. (ഈ തീരുമാനങ്ങള്‍ തന്നെയാണ് സി കെ ജാനുവിന്റെ വിക്കിപീഡിയ പേജിലുമുള്ളത്.)
1) അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അത്രയും ഭൂമി നല്‍കും. മറ്റ് സ്ഥലങ്ങളില്‍ കുറഞ്ഞത് ഒരേക്കര്‍ ഭുമിയും ലഭ്യമായ ഭൂമിയുടെ അളവ് അനുസരിച്ച് കൂടുതല്‍ ഭൂമിയും നല്‍കും.
2) നല്‍കുന്ന ഭൂമിയില്‍ നിന്ന് ആദായമെടുക്കാനും സ്വയം പര്യാപ്തത കൈവരിക്കുവാനും ഉള്ള സൗകര്യമൊരുക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് പ്രത്യേക പദ്ധതി നടപ്പാക്കും.
3) ആദിവാസികള്‍ക്ക് പുതുതായി കൊടുക്കുന്ന ഭൂമി അവരില്‍ നിന്നു അന്യാധീനപ്പെട്ടുപോകാതെ സംരക്ഷിക്കുന്നതിന് നിയമം പാസാക്കും
4) കേരളത്തിലെ ആദിവാസി പ്രദേശങ്ങള്‍ ഭരണഘടനയുടെ 5 ആം വകുപ്പില്‍ ഷെഡ്യൂള്‍ഡ് ഏരിയയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന മന്ത്രിസഭ പ്രമേയം പാസ്സാക്കി ആവശ്യപ്പെട്ടും.
5) 1999ല്‍ സംസ്ഥാനനിയമസഭ പാസ്സാക്കിയ െ്രെടബല്‍ ലാന്‍ഡ് അമെന്റ്‌മെന്റ് ബില്‍ ഹൈക്കോടതി തള്ളിയതിനെതിരെ സുപ്രീം കോടതിയിലുള്ള കേസിന്റെ വിധി സര്‍ക്കാര്‍ മാനിക്കും.
6) ആദിവാസി വികസനത്തിന് ആദിവാസികളുടെ പങ്കാളിത്തത്തോടെ ഒരു മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മിക്കുകയും അത് നടപ്പാക്കുകയും ചെയ്യും.
7) ഏറ്റവും അധികം ഭൂരഹിതരായ ആദിവാസികളുള്ള വയനാട് ജില്ലയില്‍ 10,000 ഏക്കറെങ്കിലും ഭൂമി കണ്ടെടുക്കുകയും വിതരണം നടത്തുകയും ചെയ്യും

എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ നല്‍കിയ ഈ വാക്കുകള്‍ പാലിക്കണമെന്ന്, എ കെ ആന്റണിയുടെ പിന്‍ഗാമിയായി അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടാണ് ജാനുവും സംഘവും 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരം നടത്തിയത്. സമരം അവസാനിപ്പിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, സി കെ ജാനുവിന്റെ ഗോത്രമഹാസഭയുമായി ഒരു കരാറിലും ഏര്‍പ്പെട്ടില്ല. മന്ത്രി ജയലക്ഷ്മി, കരാറെന്ന പേരില്‍ ഗീതാനന്ദന് നല്‍കിയത് മന്ത്രിസഭാ തീരുമാനങ്ങളാണ്. "ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന നില്‍പ്പ്‌സമരം അവസാനിപ്പിക്കുന്നതിന് 17-12-2014ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍" എന്നാണ് മന്ത്രി ജയലക്ഷ്മിയുടെ കുറിപ്പിന്റെ തലക്കെട്ട്. മന്ത്രിസഭാ യോഗത്തില്‍ സി കെ ജാനുവിനും ഗീതാനന്ദനും പ്രവേശനമില്ല. ഒരു ചര്‍ച്ചയിലൂടെയല്ല പ്രശ്‌നപരിഹാരം ഉണ്ടായിട്ടുള്ളത്. മന്ത്രിസഭാ യോഗം എടുത്ത തീരുമാനത്തെ അംഗീകരിച്ച് നില്‍പ്പ് സമരം നിര്‍ത്താന്‍ സി കെ ജാനുവും ഗീതാനന്ദനും നിര്‍ബന്ധിതരാവുകയായിരുന്നു. ഗോത്രമാഹസഭയും യു ഡി എഫ് നേതൃത്വവുമായി ധാരണയിലെത്തി. 2002 ഒക്‌റ്റോബര്‍ 16ന് എ കെ ആന്റണി സര്‍ക്കാറെടുത്ത തീരുമാനങ്ങളുടെ കൂടെ, 2014 ഡിസംബര്‍ 18ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതിനാറ് തീരുമാനങ്ങള്‍ കൂടി കൂട്ടി ചേര്‍ക്കാന്‍ സി കെ ജാനുവിനും ഗീതാനന്ദനും സാധിച്ചു എന്നതാണ് നില്‍പ്പ് സമരത്തിന്റെ ബാക്കിപത്രം.

2002ലെ ഒന്നാമത് തീരുമാനമായ "അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അത്രയും ഭൂമി നല്‍കും" എന്ന വാക്ക് ഉമ്മന്‍ചാണ്ടി പാലിച്ചതായി ഇപ്പോഴത്തെ 16 തീരുമാനങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കുന്നില്ല. രണ്ടാമത് തീരുമാനമായ, "നല്‍കുന്ന ഭൂമിയില്‍ നിന്ന് ആദായമെടുക്കാനും സ്വയം പര്യാപ്തത കൈവരിക്കുവാനും ഉള്ള സൗകര്യമൊരുക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് പ്രത്യേക പദ്ധതി നടപ്പാക്കും." എന്നതും ഇപ്പോഴത്തെ തീരുമാനത്തില്‍ കാണുന്നില്ല. ആറാമത്തെ തീരുമാനമായിരുന്ന, "ആദിവാസി വികസനത്തിന് ആദിവാസികളുടെ പങ്കാളിത്തത്തോടെ ഒരു മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മിക്കുകയും അത് നടപ്പാക്കുകയും ചെയ്യും." എന്നതിനെ കുറിച്ചുള്ള പരാമര്‍ശങ്ങളും പുതിയ തീരുമാനത്തില്‍ ഇല്ല. 2002ലെ ഏഴാമത്തെ തീരുമാനമായ "ഏറ്റവും അധികം ഭൂരഹിതരായ ആദിവാസികളുള്ള വയനാട് ജില്ലയില്‍ 10,000 ഏക്കറെങ്കിലും ഭൂമി കണ്ടെടുക്കുകയും വിതരണം നടത്തുകയും ചെയ്യും" എന്ന വാക്കും പുതിയ തീരുമാനം വഴി പാലിക്കുന്നില്ല. പഴയ വാക്കുകള്‍ പാലിക്കാതെ എങ്ങിനെയാണ് നില്‍പ്പ്‌സമരം ഒത്തുതീര്‍പ്പിലെത്തിയത്? ആദിവാസികള്‍ക്ക് വേണ്ടിയെന്ന നാട്യത്തില്‍ അവതരിപ്പിച്ച ഈ നാടകം അവസാനിപ്പിച്ചതിന് സി കെ ജാനുവിനും ഗീതാനന്ദനും ലഭിച്ച നേട്ടമെന്താണ്? ഈ കള്ളക്കളിയെ ചില മാധ്യമങ്ങളും ഫേസ്ബുക്ക് ഐക്യദാര്‍ഡ്യക്കാരും ചേര്‍ന്ന് വിജയകരമെന്നും വിപ്ലവകരമെന്നും മുദ്രകുത്തുമ്പോള്‍, വീണ്ടും വഞ്ചിതരാവുന്നത് ആദിവാസികളാണ്.

2002ലെ എ കെ ആന്റണിയുടെ തീരുമാനത്തില്‍ നാലാമതായി പറയുന്നത്, "കേരളത്തിലെ ആദിവാസി പ്രദേശങ്ങള്‍ ഭരണഘടനയുടെ 5 ആം വകുപ്പില്‍ ഷെഡ്യൂള്‍ഡ് ഏരിയയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന മന്ത്രിസഭ പ്രമേയം പാസ്സാക്കി ആവശ്യപ്പെട്ടും" എന്നാണ്. ഇത്തരത്തില്‍ ഷെഡ്യൂള്‍ഡ് ഏരിയായി പ്രഖ്യാപിച്ചാല്‍ മാത്രമേ ആദിവാസി പ്രദേശങ്ങളില്‍ പെസ ആക്ട് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. 1996ലാണ് പെസ ആക്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. കേരളത്തിലെ ആദിവാസി പ്രദേശങ്ങളിലെ ആദിവാസി ജനസാന്ദ്രത ആ നിയമം നടപ്പിലാക്കാന്‍ വേണ്ടത്രയില്ലാത്തതാണ് പ്രശ്‌നം. പെസ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന എ കെ ആന്റണി സര്‍ക്കാരിന്റെ തിരിച്ചറിവ്, ഇന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഇല്ലാഞ്ഞിട്ടല്ല. മുഖ്യമന്ത്രിയും ആദിവാസി ഗോത്രമഹാസഭയും കൂടി നാടകം കളിച്ച് ആദിവാസികളെ വഞ്ചിക്കുകയാണ്.

ഡിസംബര്‍ 18ന് യു ഡി എഫ് സര്‍ക്കാരിന് വേണ്ടി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പുറത്തിറക്കിയ മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ഒമ്പതാമത്തേതായി പറയുന്നത്, "കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് പട്ടികവര്‍ഗ ഊരുകള്‍, പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ള പഞ്ചായത്ത്, ബ്ലോക്ക് (ഇടമലക്കുടി, അട്ടപ്പാടി, ആറളം, നിലമ്പൂര്‍, വയനാട് തുടങ്ങിയവ) എന്നിവ ഉള്‍പ്പെടുത്തി പെസ്സ നിയമം (ആദിവാസി ഗ്രാമസഭാ നയമം) നടപ്പാക്കും" എന്നാണ്. ഈ കേന്ദ്ര നിയമം ഒരു സംസ്ഥാന സര്‍ക്കാരിന് എങ്ങിനെയാണ് നടപ്പിലാക്കാന്‍ സാധിക്കുക? പെസ നിയമം കേന്ദ്ര നിയമമാണ്. അത് ആദിവാസി ഷെഡ്യൂള്‍ഡ് ഏരിയാകളില്‍ മാത്രമേ നടപ്പില്‍ വരുത്താന്‍ സാധിക്കു. ഭരണഘടനയുടെ അഞ്ചാം വകുപ്പില്‍ ഉള്‍പ്പെടുത്തിയാലേ ആദിവാസി പ്രദേശങ്ങള്‍ ഷെഡ്യൂള്‍ഡ് ഏരിയ ആവുകയുള്ളു. അതുകൊണ്ടാണ് 2002ല്‍ എ കെ ആന്റണി, കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന തീരുമാനം എടുത്തത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയാവട്ടെ സംസ്ഥാന സര്‍ക്കാര്‍ പെസ നടപ്പിലാക്കും എന്നതുപോലെയാണ് വീമ്പടിക്കുന്നത്. അത് പറ്റില്ല എന്നറിഞ്ഞിട്ടും സി കെ ജാനുവും ഗീതാനന്ദനും ആഹ്ലാദ നൃത്തം ചവിട്ടി നില്‍പ്പ് സമരം നിര്‍ത്തുന്നു!

യു ഡി എഫ് സര്‍ക്കാര്‍, സംസ്ഥാനത്ത് പുതിയൊരു പെസ നിയമം കൊണ്ടുവരുന്നുണ്ടോ? അതുകൊണ്ടാണോ ഉമ്മന്‍ചാണ്ടി, പത്രക്കാരെ വിളിച്ചുകൂട്ടിയും തന്റെ ഫേസ്ബുക്കിലൂടെയും രാജ്യത്ത് ആദ്യമായി പെസ നടപ്പിലാക്കുന്നത് കേരളത്തിലാണ് എന്നൊക്കെ പറഞ്ഞത്. മന്ത്രി പി കെ ജയലക്ഷ്മിയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നത് രാജ്യത്ത് നേരത്തെ തന്നെ പെസ നിയമം നടപ്പിലാക്കിയിട്ടുണ്ട് എന്നാണ്. കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് മാത്രമേ പെസ നടപ്പിലാക്കാന്‍ സാധിക്കൂ എന്നതിലും പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്ക് സംശയമില്ല. അപ്പോള്‍ ഉമ്മന്‍ചാണ്ടിയും സി കെ ജാനുവും ആരെയാണ് പറ്റിക്കുന്നത്? പാവപ്പെട്ട ആദിവാസികളെയോ? പൊതുസമൂഹത്തെയോ?

പെസ നിയമം ഇന്ത്യയില്‍ നിരവധി സ്റ്റേറ്റുകളില്‍ ഇതിന് മുന്‍പ് നടപ്പിലാക്കിയതാണ്. ത്രിപുരയിലടക്കം. കര്‍ഷക തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ സമ്മേളനത്തിലെ ആദിവാസി പ്രമേയത്തില്‍ "അഞ്ചും ആറും ഷെഡ്യൂളുകള്‍ അടക്കമുള്ള ഭരണഘടനാപരമായ സംരക്ഷണവും PESA യുടേയോ ഗ്രാമസഭയുടേയോ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഭൂമിയുമായി ബന്ധപ്പെട്ട നിയമപരമായ അനുശാസനങ്ങളുടെ നടപ്പാക്കലും അനിവാര്യമാണ്." എന്ന് ആവശ്യപ്പെട്ടത് ഇതിന്റെ വെളിച്ചത്തിലാണ്. നെല്ലിലെ കാഴ്ചപ്പാട് പംക്തിയില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ പ്രസിഡന്റ് എസ് തിരുനാവക്കരശ് എഴുതിയ ലേഖനത്തില്‍ (http://www.nellu.net/home/article/Vol-4-Issue-2/kazhchappadu/S-Thirunavukkarasu/167.html) അത് വ്യക്തമായി പറയുന്നുമുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ പെസ നിയമം നടപ്പിലാക്കും എന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴത്തെ പന്ത്രണ്ടാമത് തീരുമാനത്തില്‍, "മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ( സിബിഐ കേസൊഴികെ) പിന്‍വലിക്കും" എന്ന് പറയുന്നുണ്ട്. പെസ നിയമം നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്, സിബിഐ കേസ് ഒഴിവാക്കാന്‍ സാധിക്കില്ലേ?

ഗോത്രമഹാസഭയ്ക്ക് വേണ്ടിയെന്ന പേരില്‍ മന്ത്രിസഭാ തീരുമാനമായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്ന പല കാര്യങ്ങളും നേരത്തെ ആദിവാസി ക്ഷേമസമിതിയുടെ സമരത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചവയാണ്. ആറളം ഫാമില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി, ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരാഹാരം കിടന്നപ്പോള്‍ ഉണ്ടായ പരിഹാരങ്ങളിലൊന്നാണ് ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കല്‍. ആറളംഫാമിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആ സമരത്തെ തുടര്‍ന്ന് ധാരണയായതാണ്. വയനാട്ടില്‍ കലക്ട്രേറ്റ് ഉപരോധിച്ചുകൊണ്ട് ആദിവാസി ക്ഷേമസമിതി നടത്തിയ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങളും ഗോത്രമഹാസഭയ്ക്ക് വേണ്ടി എന്ന തരത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇത്തരത്തിലൂള്ള വെള്ളം ചേര്‍ക്കലുകളെല്ലാം ഉണ്ടായത് സികെ ജാനുവും ഗീതാനന്ദനും യു ഡി എഫ് നേതൃത്വവും തമ്മിലുള്ള ധാരണയുടെ പുറത്തുതന്നെയാണ്.

സി കെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോത്രമഹാസഭയ്ക്ക് ലഭിച്ച വിദേശ ഫണ്ടിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൈയിലുണ്ട്. ഇവ പുറത്തുവിട്ടാല്‍ ജാനുവിന് സമര നാടകങ്ങളുമായി ഇനിയും ജനങ്ങളെ പറ്റിക്കാന്‍ സാധിക്കില്ല. യു ഡി എഫിനെ സംബന്ധിച്ചടത്തോളം സി കെ ജാനു, പൊന്‍മുട്ടയിടുന്ന താറാവാണ്. കൂടെ നിര്‍ത്തിയാല്‍ ഇത്തരം സമര നാടകങ്ങള്‍ ഇനിയും അവതരിപ്പിക്കാന്‍ കഴിയും. പറയുമ്പോള്‍ നില്‍ക്കാനും മൂളുമ്പോള്‍ ഇരിക്കാനും ആദിവാസി മേഖലയില്‍ നിന്നുള്ള മറ്റൊരു സംഘടനയും യു ഡി എഫിന്റെ കൂടെ നില്‍ക്കില്ല. ജാനുവിനാണെങ്കില്‍ മേധാപട്കറിനെ പോലെയൊക്കെയുള്ള ഒരു ഇമേജുണ്ട്. അത് യു ഡി എഫിന് അനുകൂലമാക്കിയെടുത്താല്‍ പൊതുസമൂഹത്തെ മാധ്യമങ്ങളുടെ സഹകരണത്തോടെ വശീകരിക്കാന്‍ പറ്റുമെന്നുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും വിദേശഫണ്ടിന്റെ കാര്യവും പറഞ്ഞ്, സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള നില്‍പ്പ് സമരത്തെ ഇരുത്തിയത്. ഫലത്തില്‍ ആദിവാസികള്‍ക്ക് എ കെ ആന്റണി കൊടുത്ത വാക്കുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. "വാക്ക് പാലിക്കണം അത് ജനാധിപത്യ മര്യാദയാണ്" എന്ന് പറഞ്ഞുകൊണ്ട് സമരത്തിനിറങ്ങിയ ജാനു, വാക്കുകളും വലിച്ചെറിഞ്ഞ് ആഹ്ലാദനൃത്തം ചവിട്ടുമ്പോള്‍ വിജയിച്ച് നില്‍ക്കുന്നത് ആദിവാസികളല്ല. ഉമ്മന്‍ചാണ്ടിയാണ്.

ഐക്യദാര്‍ഡ്യക്കാര്‍ക്ക് ഇനി 'ഉമ്മന്‍ചാണ്ടിക്ക് ഐക്യദാര്‍ഡ്യ'മെന്ന് പ്രൊഫൈല്‍ഫോട്ടോ മാറ്റാം.

19-Dec-2014