കുഞ്ഞാലിക്കുട്ടി പുലിയല്ല കേട്ടാ!

പിന്നില്‍ നിന്ന് കുത്തി വീഴ്ത്താന്‍ കുഞ്ഞാലിക്കുട്ടി തക്കം പാര്‍ത്തിരിക്കുന്നത് മനസിലാക്കിയ അന്നുമുതല്‍ അബ്ദുള്‍ വഹാബ് ലീഗുകാരനായി മാറി. തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഹൈദരലി ശിഹാബ് തങ്ങളോട് പറഞ്ഞു. ഒരവസരത്തില്‍ കുഞ്ഞാലിക്കുട്ടി ആരാണ് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ അബ്ദുള്‍ വഹാബിന് സാധിച്ചു. അവിടെയാണ് മുനവറലിക്ക് അബ്ദുള്‍ വഹാബ് അസ്വീകാര്യനാവുന്നത്. പക്ഷെ, ഹൈദരലിക്ക് കുഞ്ഞാലിക്കുട്ടിയാണ് അസ്വീകാര്യനായത്. ചരിത്രം ഇനിയും കുഞ്ഞാലിക്കുട്ടിയുടെ ഇംഗിതത്തിനൊത്ത് ആവര്‍ത്തിക്കുന്നതിന് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ തട്ട്, ചില്ലറ തട്ടല്ല. റജീനാ പീഡനാനന്തര കുഞ്ഞാലിക്കുട്ടിരാഷ്ട്രീയജീവിതത്തില്‍ വേവലാതിയോടുകൂടി, ഉറങ്ങാന്‍ സാധിക്കാതെ കിടക്കുന്ന രാത്രിയാണ് ഇന്നത്തേത്. നാളെ എന്തൊക്കെ ചെയ്യണം എന്ന് സ്വതസിദ്ധമായ കുശാഗ്രബുദ്ധിയോടെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ആലോചിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് മുന്നില്‍ വില്ലനായി നില്‍ക്കുന്നത് ഹൈദരലി ശിഹാബ് തങ്ങളാണ്. മറ്റാരെങ്കിലുമാണെങ്കില്‍ കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ വെച്ച് എം കെ മുനീറിന്റെ ചെകിട്ടത്ത് പൊട്ടിച്ചത് പോലെ രണ്ടെണ്ണം പൊട്ടിച്ച്, എന്നന്നേക്കുമായി അധീരനാക്കി കാല്‍ച്ചുവട്ടില്‍ നിര്‍ത്തിയേനെ. ഇത് തങ്ങളായിപ്പോയി. ഒന്നും ചെയ്യാന്‍ സാധിക്കില്ല. നാളെ എന്താവുമെന്ന്ത് കാത്തിരുന്ന് കാണുക തന്നെ വേണം.

ഹൈദരാലി തങ്ങള്‍ക്ക് മുന്നെ ലീഗിന്റെ പാപ്പാനായിരുന്ന തങ്ങളും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള അന്തര്‍ധാര ഒരു അരമന രഹസ്യമാണ്. കുഞ്ഞാലിക്കുട്ടി രഹസ്യമായി പറയുന്ന കാര്യങ്ങളാണ് പാണക്കാട്ടെ കല്‍പ്പനകാളി പുറത്തുവരിക. ഇപ്പോള്‍ വിവാദനായകനായ മുതലാളി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായതും കുഞ്ഞാലിക്കുട്ടിയും പഴയ തങ്ങളും തമ്മിലുള്ള ഇരിപ്പ് വശത്തിന്റെ പുറത്താണ്. വഹാബ് അന്നും മുതലാളിയായിരുന്നു. പക്ഷെ, പുതിയ ലീഗ് പാപ്പാന്‍, ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പി കെ കുഞ്ഞാലിക്കുട്ടിയെ പേടിക്കേണ്ട കാര്യമില്ല. എന്തൊക്കെ പറഞ്ഞാലും ജീവിതത്തില്‍ നേരും നെറിയും വെച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടി വെച്ചു നീട്ടുന്നത് ആരും കാണാതെ സ്വീകരിക്കുന്നത് അത്ര പന്തിയല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. തന്റെ മുന്‍ഗാമിക്ക് പറ്റിയ 'ഒരിത്' തന്റെ കാര്യത്തില്‍ സംഭവിക്കരുത് എന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പിന്നെ പണത്തിന്റെ കാര്യത്തിനാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ ഓശാരം തങ്ങള്‍ക്ക് വേണ്ട. ലീഗിനുള്ള ഫണ്ടിന് വഹാബ് മുതലാളിമാരെ പോലുള്ള പുത്തന്‍ വിശ്വസ്ഥര്‍ നിരന്ന് നില്‍ക്കുന്നുണ്ട്. അതിനാലാണ് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളെ മറികടന്ന് ലീഗിലെ തീരുമാനം തങ്ങളുടെ സ്വന്തമാക്കാന്‍ പാണക്കാട്ടെ തങ്ങള്‍ക്ക് സാധിച്ചത്.

വഹാബ്, തന്നെക്കാള്‍ വലിയവനായി ലീഗില്‍ വളരുന്നത് കുഞ്ഞാലിക്കുട്ടിക്ക് കണ്ട് നില്‍ക്കാന്‍ സാധിക്കില്ല തന്നെ. കെ പി എ മജീദാണെങ്കില്‍ ഒരു അടിമയാണ്. വി കെ ഇബ്രാഹിംകുഞ്ഞിനെ തോല്‍പ്പിക്കുന്ന അടിമ. കുഞ്ഞാലിക്കുട്ടിയുടെ ചെരിപ്പിന്റെ വാറ് പോലെ അങ്ങനെ കിടക്കും. വലിച്ചെറിയും വരെ. അത്രയ്ക്ക് വിധേയന്‍. പക്ഷെ, വഹാബ് മുതലാളിക്ക് കുഞ്ഞാലിക്കുട്ടിയുടെ മുന്നില്‍ നടു കുനിക്കേണ്ട കാര്യമില്ല. കുഞ്ഞാലിക്കുട്ടി ചോദിച്ചതിലും കൂടുതല്‍ കൊടുത്തിട്ടാണ് ലീഗിന്റെ ഗോദയിലേക്ക് ഇറങ്ങിയത്. വാരിക്കോരി പിന്നെയും കൊടുത്തു. ചന്ദ്രിക മുതല്‍ ദര്‍ശന വരെയുള്ള സംരംഭങ്ങള്‍ക്ക്. കുഞ്ഞാലിക്കുട്ടിക്ക് തന്നില്‍ അതൃപ്തി ഉണ്ട് എന്നത് അബ്ദുള്‍ വഹാബിന് നേരത്തെ ബോധ്യപ്പെട്ടിരുന്നു. പിന്നില്‍ നിന്ന് കുത്തി വീഴ്ത്താന്‍ കുഞ്ഞാലിക്കുട്ടി തക്കം പാര്‍ത്തിരിക്കുന്നത് മനസിലാക്കിയ അന്നുമുതല്‍ അബ്ദുള്‍ വഹാബ് ലീഗുകാരനായി മാറി. തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഹൈദരലി ശിഹാബ് തങ്ങളോട് പറഞ്ഞു. ഒരവസരത്തില്‍ കുഞ്ഞാലിക്കുട്ടി ആരാണ് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ അബ്ദുള്‍ വഹാബിന് സാധിച്ചു. അവിടെയാണ് മുനവറലിക്ക് അബ്ദുള്‍ വഹാബ് അസ്വീകാര്യനാവുന്നത്. പക്ഷെ, ഹൈദരലിക്ക് കുഞ്ഞാലിക്കുട്ടിയാണ് അസ്വീകാര്യനായത്. ചരിത്രം ഇനിയും കുഞ്ഞാലിക്കുട്ടിയുടെ ഇംഗിതത്തിനൊത്ത് ആവര്‍ത്തിക്കുന്നതിന് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ മുസ്ലീംലീഗെന്ന പ്രസ്ഥാനം ഒരുകൊട്ട പണം കൊടുത്താല്‍ നാളെ എന്‍ ഡി എഫുകാര്‍ക്ക് അടയറവെക്കുന്ന രാഷ്ട്രീയ പാപ്പരത്തത്തിന് വിധേയമാവുമെന്ന് തങ്ങള്‍ മനസിലാക്കി. കുഞ്ഞാലിക്കുട്ടിക്ക് കത്രികപൂട്ടിടേണ്ട സമയം ആഗതമായി എന്ന് തിരിച്ചറിഞ്ഞ ഹൈദരലി ശിഹാബ് തങ്ങള്‍ അതിന് തയ്യാറാവുക തന്നെ ചെയ്തു.

മൂന്നാഴ്ച മുന്‍പ് നേര്‍ക്കുനേര്‍ നിന്ന അബ്ദുള്‍ വഹാബിനോട് :'എന്നാല്‍ പിന്നെ നമുക്ക് കാണാം. ആരാണ് രാജ്യസഭയിലേക്ക് പോകുന്നതെന്ന് നോക്കാലോ...' എന്നൊക്കെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയില്‍ നിറയെ ആത്മവിശ്വാസമുണ്ടായിരുന്നു. സംഘടനയില്‍ ഉണ്ടാക്കിയെടുത്ത ഭൂരിപക്ഷം ഉപയോഗിച്ച് തങ്ങളെ വരുതിയില്‍ നിര്‍ത്താമെന്ന ആ ആത്മവിശ്വാസത്തിന് പൂര്‍ണവിരാമമിടാന്‍ ഹൈദരലി തങ്ങള്‍ക്ക് സാധിച്ചു. മുസ്ലീംലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ യുഗം അവസാനിക്കുകയാണോ എന്ന ആകാംക്ഷയിലാണ് ലീഗിന്റെ അണികളുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ സംസ്‌കാരമാണ് മുസ്ലീം ലീഗിന്റെ സംസ്‌കാരമെന്ന് പറയുന്നതില്‍ ലജ്ജിക്കുന്ന കുട്ടി അഹമ്മദ് കുട്ടിയെ പോലുള്ള വിവരമുള്ള ലീഗുകാര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ കൊടിമരം പിടിച്ചൊടിക്കാന്‍ ശ്രമിച്ച ഇന്ത്യാവിഷന് താഴുവീഴുമ്പോള്‍, എം കെ മുനീറിന്റെ കണ്ണീര്‍ സന്തോഷത്തിന്റേതുകൂടിയാവുന്ന കാര്യങ്ങളാണ് ഇന്ന് സംഭവിച്ചിട്ടുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് എതിര്‍വായുണ്ട് എന്ന സന്തോഷം ഒരൊമ്പതുമണി ചര്‍ച്ചയാക്കാന്‍ സാധിച്ചില്ലെങ്കിലും അടികൊണ്ട കവിളില്‍ തലോടി ഓര്‍മകള്‍ അയവിറക്കി എം കെ മുനീര്‍ ഈ രാത്രി കിടന്നുറങ്ങും. പക്ഷെ, പാണ്ടിക്കടവത്ത് കുഞ്ഞാപ്പ എന്ന കുഞ്ഞാലിക്കുട്ടി വെറുതെ ഇരിക്കുമെന്ന് ഒരിക്കലും ഹൈദരലി ശിഹാബ് തങ്ങള്‍ കരുതില്ല. തങ്ങളുടെ അടവുകള്‍ കുഞ്ഞാപ്പ കാണാന്‍ ഇരിക്കുന്നതേയുള്ളു എന്നത് തന്നെയാണ് ഇന്നത്തെ സന്ദേശം.

04-Apr-2015