ജിഷയെ നുണകൊണ്ട് അപമാനിക്കരുത്

ഈ കൊലപാതകത്തിന്റെ ഗൗരവം, അത് സമൂഹത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം, ജനങ്ങളില്‍ ഉണര്‍ത്തിയിരിക്കുന്ന ഭീതി തുടങ്ങിയവയ്‌ക്കൊന്നുമുള്ള മറുമരുന്ന് യു ഡി എഫുകാരുടെ കള്ളപ്രചരണങ്ങളല്ല. നിങ്ങളുടെ ഭരണകൂടത്തിന്റെ വീഴ്ചകളാല്‍ വേദനിക്കുന്നത് പതിതര്‍ക്കാണ്. നിരാലംബര്‍ക്കാണ്. അവരുടെ ജീവിതമാണ് അറുത്തുമുറിച്ച് ഇല്ലാതാക്കുന്നത്. നിങ്ങള്‍ക്കത് ഗൗരവമായ വിഷയമല്ലായിരിക്കാം. പക്ഷെ, ഇടതുപക്ഷത്തിന് അത് ഹൃദയവേദനയാണെന്ന് തന്നെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പറയുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കൈത്തിരിപോലെ അവരുടെ വാക്കുകളുണ്ട്. അതിനുമേല്‍ പച്ചക്കള്ളം കാര്‍ക്കിച്ച് തുപ്പുന്നത് സഭ്യതയല്ല. 

ജിഷമോളുടെ കൊലപാതകത്തെ കുറിച്ചാണ് കേരളം സംസാരിക്കുന്നത്. ആ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പൈശാചിക മനസിന്റെ ഉടമയെ കണ്ടെത്താനാവാതെയാണ് പോലീസും ആഭ്യന്തര വകുപ്പും ഉഴറുന്നത്. ഫേസ്ബുക്കില്‍ ചില സുമനസുകള്‍ ഈ പാതകത്തിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് എഴുതുന്നത് ഇതില്‍ രാഷ്ട്രീയം കൂട്ടികലര്‍ത്താന്‍ പാടില്ല എന്നാണ്. തീര്‍ച്ചയായും അവരുടെ വികാരം മാനിക്കപ്പെടണം. കക്ഷിരാഷ്ട്രീയത്തിന്റെ കള്ളിയിലിട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമല്ല ഇത്. ഈ കാട്ടാളത്തം കേരളത്തിനേറ്റ മുറിവാണ്. ഈ സംസ്ഥാനത്തെ ഓരോ പൗരനും ഇതിന്റെ പേരില്‍ ലജ്ജിക്കാന്‍ വിധിക്കപ്പെട്ടവരാണ്. പക്ഷെ, വസ്തുതകള്‍ പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം കയറി വരും. വരണം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും പറ്റിയ വീഴ്ചകള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടുക തന്നെവേണം. അത് അവരുടെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടിയുള്ള വിമര്‍ശനമാണ്. അല്ലാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള വാചോടാപം അല്ല.

ഏപ്രില്‍ 28ന് വൈകിട്ടാണ് പെരുമ്പാവൂര്‍ കുറുപ്പുംപടി കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറിവീട്ടില്‍, കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ രണ്ടാമത്തെ മകള്‍ മുപ്പത് വയസുള്ള ജിഷമോള്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ഇത്രയും ദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഇത്തിരിപോലും മുന്നോട്ടുപോയിട്ടില്ല. ജിഷയുടെ മൃതദേഹം പരിശോധിച്ച ഫോറന്‍സിക് സര്‍ജന്‍, തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും മൃഗീയമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ട ശറീരം ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. തലയ്ക്കും കഴുത്തിലും കമ്പിവടികൊണ്ടുള്ള അടിയും ശരീരത്തിന്റെ പലഭാഗങ്ങളിലും കത്തിപോലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള മുപ്പതിലധികം മുറിവുകളും ആ പെണ്‍കുട്ടിയുഠെ ശരീരത്തിലുണ്ട്. ഇതൊന്നും എന്തുകൊണ്ട് പൊലീസിനെ അലട്ടുന്നില്ല? ജനനേന്ദ്രിയത്തിലേക്ക കമ്പിപ്പാര കുത്തികയറ്റിയപ്പോള്‍ കുടല്‍മാല പുറത്തുചാടിയ ഭീകരരംഗം കണ്ടിട്ടും നിസ്സാര കേസാണ് പൊലീസ് ചാര്‍ജ്ജ് ചെയ്തത്. പോലീസിനെ ഇത്തരത്തില്‍ നയിച്ച ചേതോവികാരം എന്താണ്? ആഭ്യന്തര വകുപ്പ് ഈ കാര്യത്തിലൊക്കെ പ്രതിക്കൂട്ടില്‍ നില്‍ക്കുക തന്നെയാണ്.

ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു എന്നത് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണമല്ല. പോലീസ് വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ആര്‍ക്കും അത് മനസിലാവും. 2011 മുതല്‍ 2015 വരെ 5982 ബലാല്‍ത്സംഗമാണ് സംസ്ഥാനത്ത് നടന്നത്. 20201 സ്ത്രീകളെയാണ് മാനഭംഗപ്പെടുത്തിയിരിക്കുന്നത്. 1ഈ കാലയളവില്‍ 96 കുട്ടികളെ കൊലചെയ്തിരിക്കുന്നു. 2935 കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി. 886 കേസുകള്‍ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൈല്‍ഡ് മ്യാരേജ് ആക്ട് ലംഘിച്ച് വിവാഹം നടത്തിയതിനുള്ള കേസുകള്‍ 48 ആണ്. ഇത് പോലീസിന്റെ വെബ്‌സൈറ്റിലുള്ള കണക്കാണ്. കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംഭവങ്ങള്‍ ഏറെ ബാക്കിയുണ്ടാവാം. ഇത് ആരുടെ കഴിവുകേടുകൊണ്ട് ഉണ്ടാവുന്നതാണ്? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി നടത്തുന്നതില്‍ മാത്രമാണ് ശ്രദ്ധിച്ചത്. കോഴവാങ്ങുന്ന കാര്യത്തിലായിരുന്നു മന്ത്രിമാര്‍ തമ്മില്‍ മത്സരം. സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലുകള്‍ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. ഈ സര്‍ക്കാരും മുന്നണിയും വിമര്‍ശനത്തിനതീതരാണോ?

ഫേസ്ബുക്കടക്കമുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസ്-യു ഡി എഫ് പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ഗുരുതരമായ വീഴ്ചകള്‍ മറച്ചുവെക്കാന്‍ പതിവുപോലെ നുണ പ്രചരണം നടത്തുകയാണ്. രായമംഗലം പഞ്ചായത്തിലാണ് ജിഷമോളുടെ ഒറ്റമുറി വീട്. അവിടെ ഇപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍ ഡി എഫാണ്. ആ വാര്‍ഡിലെ പഞ്ചായത്ത് മെമ്പറും എല്‍ ഡി എഫാണ്. ജിഷയ്ക്കും അമ്മയ്ക്കും അടച്ചുറപ്പുള്ള വീടുവെച്ച് കൊടുക്കാനുള്ള ബാധ്യത ഇവര്‍ക്കില്ലേ എന്നാണ് യു ഡി എഫ് പ്രവര്‍ത്തകരുടെ ചോദ്യം. ഒറ്റകേള്‍വിയില്‍ ശരിയാണെന്ന് തോന്നും. എന്നാല്‍, എന്താണ് ആ കാര്യത്തിലുള്ള വസ്തുത? കഴിഞ്ഞ നവമ്പര്‍ മാസമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. 2001 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്ന സമയം വരെ രായമംഗലം പഞ്ചായത്ത് ഭരിച്ചിരുന്നത് യു ഡി എഫ് ആണ്, ജിഷയുടെ വീടിരിക്കുന്ന വാര്‍ഡില്‍ നിന്ന് മത്സരിച്ച കെ കെ മാത്തുക്കുഞ്ഞായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസിലെ അംഗവും ഭാരവാഹിയുമാണ്. ജിഷയുടെ വാര്‍ഡ് സംവരണ വാര്‍ഡായി മാറിയതുകൊണ്ടാണ് മാത്തുക്കുഞ്ഞിന് മത്സരിക്കാന്‍ സാധിക്കാതെ പോയത് സംവരണ വാര്‍ഡായപ്പോഴാണ് സിപിഐയുടെ പ്രവര്‍ത്തകയായ സിജി ഷാജു അവിടെ നിന്ന് എല്‍ ഡി എഫിന്റെ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. 15 വര്‍ഷം യു ഡി എഫ് പഞ്ചായത്ത് ഭരിച്ചുമുടിച്ചതുകൊണ്ടാണല്ലൊ ഇപ്പോള്‍ ഭരണമാറ്റമുണ്ടായത്. നാലുമാസം കൊണ്ട് ഒരു തദ്ദേശഭരണ സ്ഥാപനത്തിലും ഒരു വീടുവെച്ചുകൊടുക്കാന്‍ സാധിക്കില്ല. ഗ്രമസഭ ചേര്‍ന്ന്, വാര്‍ഡ്‌സഭ ചേര്‍ന്ന് അടുത്ത വര്‍ഷത്തെ പ്രവൃത്തിയില്‍ ഉല്‍പ്പെടുത്തി മാത്രമേ വീടുവെച്ച് നല്‍കാന്‍ ആര്‍ക്കും സാധിക്കുകയുള്ളു. മുടക്കുഴ പഞ്ചായത്തില്‍ ജിഷമോളുടെ പേരില്‍ ലഭിച്ച മൂന്നുസെന്റ് സ്ഥലത്ത് വീടിന്റെ പണി പൂര്‍ത്തിയാക്കാനുള്ള ജോലിയിലാണ് ആ കുട്ടിയുടെ അമ്മ എന്ന വസ്തുതയും മറച്ചുവെക്കുന്നില്ല.

യു ഡി എഫ് പ്രവര്‍ത്തകര്‍ രണ്ടാമത് പറയുന്നത് പെരുമ്പാവൂര്‍ എം എല്‍ എയായ സാജുപോള്‍ ജിഷയുടെ വീട് സന്ദര്‍ശിച്ചില്ല എന്നാണ്. ഈ സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടും മുമ്പ്, പാതകം നടന്ന ദിവസം സാജുപോള്‍ ആ വീട്ടില്‍ എത്തിയിരുന്നു, രാത്രി ഏതാണ്ട് ഒരു മണിവരെ അദ്ദേഹം അവിടെയുണ്ടായിരുന്നു. അവിടുത്തെ ലോക്കല്‍ ചാനലായ മെട്രോയില്‍ ആ ദൃശ്യങ്ങള്‍ ഇപ്പോഴും കാണിക്കുന്നുണ്ട്. പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും സിപിഐ എം ലോക്കല്‍ നേതാവുമായ ജ്യോതിഷ് കുമാര്‍, പഞ്ചായത്ത് മെമ്പര്‍ അനസ്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ പ്രശോഭ് എന്നിവരും പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബുവും അവിടെ സജീവമായി ഉണ്ടായിരുന്നു. എന്നാല്‍, പഞ്ചായത്തിലെ മുന്‍ പ്രസിഡന്റും ആ വാര്‍ഡിലെ മുന്‍ മെമ്പറുമായ മാത്തുക്കുഞ്ഞ് എവിടെയായിരുന്നു? അദ്ദേഹം ബാംഗ്ലൂരില്‍ ഉല്ലാസയാത്രയ്ക്ക് പോയിരിക്കയായിരുന്നു. ആ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തുകൊണ്ട് ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല? തൊട്ടയല്‍പ്പക്കത്ത് ഇത്തരമൊരു ദാരുണസംഭവം നടന്നതറിഞ്ഞിട്ടും കോണ്‍ഗ്രസ് നേതാവായ മാത്തുക്കുഞ്ഞ് മടങ്ങിവന്നത് എപ്പോഴാണ് എന്നത് യു ഡി എഫ് പ്രവര്‍ത്തകര്‍ ഒന്നന്വേഷിക്കണം. ഇതാണോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത? ജിഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ നേരത്ത് സിപിഐ എം പ്രവര്‍ത്തകനായ ജ്യോതിഷും പഞ്ചായത്ത് മെമ്പര്‍ അനസുമാണ് പോലീസിന്റെ കൂടെ സഹായിക്കാന്‍ നിന്നത്. അധികാരികള്‍ക്ക് ആവശ്യമായ സഹായം നല്‍കിയത്. ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിക്കുന്ന യു ഡി എഫുകാര്‍ ആ പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ എങ്ങോട്ടുപോയി എന്നത് ഇനിയെങ്കിലും അന്വേഷിക്കണം. പാവപ്പെട്ട, ദളിതരുടെ വീടായതുകൊണ്ടാണോ നിങ്ങള്‍ മാറി നിന്നത്?

യു ഡി എഫ് പ്രവര്‍ത്തകര്‍ വേറൊരു നുണ പ്രചരണം കൂടി നടത്തുന്നുണ്ട്. സിപിഐയുടെ പ്രവര്‍ത്തകയും ആ വാര്‍ഡിലെ പഞ്ചായത്ത് മെമ്പറുമായ സിജി ഷാജുവിന്റെ അനിയനെയാണ് പോലീസ് സംശയിക്കുന്നത് എന്നതാണ് ആ പെരുംനുണ. സിജി ഷാജുവിന്റെ അനിയന്‍ സിജുവിന് ജിഷയുടെ വീട്ടുകാരുമായി വഴക്കുണ്ടായിരുന്നു എന്നത് വാസ്തവമാണ്. പക്ഷെ, ഇയാള്‍ ആറുമാസം മുമ്പ് സംഭവിച്ച ആക്‌സിഡന്റിനെ തുടര്‍ന്ന് കിടപ്പിലാണ്. രണ്ട് മിനിറ്റ് തുടര്‍ച്ചയായി സംസാരിച്ചാല്‍ പിന്നീട് ഇന്‍ഹേലര്‍ അടിച്ചാല്‍ മാത്രമേ ഇദ്ദേഹത്തിന് സംസാരിക്കാന്‍ പോലും സാധിക്കുകയുള്ളു. ഇദ്ദേഹവും ജിഷയുടെ അമ്മയുമായി വഴക്കുണ്ടായി എന്നറിഞ്ഞ പോലീസ് സിജുവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയുണ്ടായി. മര്യാദയ്ക്ക് നടന്നുപോകാന്‍ സാധിക്കാത്ത അയാളെ നിരപരാധിയെന്ന് കണ്ട് പോലീസ് വാഹനത്തില്‍ വീട്ടില്‍ തിരികെയെത്തിക്കുകും ചെയ്തു. ഈ വസ്തുതകളുടെ പുറത്താണ് യു ഡി എഫ് പ്രവര്‍ത്തകര്‍ പച്ചക്കള്ളം മെനഞ്ഞെടുക്കുന്നത്.

ഈ കൊലപാതകത്തിന്റെ ഗൗരവം, അത് സമൂഹത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം, ജനങ്ങളില്‍ ഉണര്‍ത്തിയിരിക്കുന്ന ഭീതി തുടങ്ങിയവയ്‌ക്കൊന്നുമുള്ള മറുമരുന്ന് യു ഡി എഫുകാരുടെ കള്ളപ്രചരണങ്ങളല്ല. നിങ്ങളുടെ ഭരണകൂടത്തിന്റെ വീഴ്ചകളാല്‍ വേദനിക്കുന്നത് പതിതര്‍ക്കാണ്. നിരാലംബര്‍ക്കാണ്. അവരുടെ ജീവിതമാണ് അറുത്തുമുറിച്ച് ഇല്ലാതാക്കുന്നത്. നിങ്ങള്‍ക്കത് ഗൗരവമായ വിഷയമല്ലായിരിക്കാം. പക്ഷെ, ഇടതുപക്ഷത്തിന് അത് ഹൃദയവേദനയാണെന്ന് തന്നെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പറയുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കൈത്തിരിപോലെ അവരുടെ വാക്കുകളുണ്ട്. അതിനുമേല്‍ പച്ചക്കള്ളം കാര്‍ക്കിച്ച് തുപ്പുന്നത് സഭ്യതയല്ല. 

04-May-2016