എണ്ണവിലയും ബി ജെ പിയും

ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് 9.45 രൂപയും ഡീസലിന് 3.65 രൂപയും മാത്രമായിരുന്നു തീരുവ. ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ വിവിധ തീരുവകളില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന നികുതിവരുമാനം 20.73 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലില്‍നിന്ന് തീരുവ വഴിയുള്ള വരുമാനം 15.33 രൂപയായി ഉയര്‍ന്നു. പെട്രോളിന്റെ തീരുവ ഇരട്ടിലേറെയായി. ഡീസലിന്റേത് മൂന്നിരട്ടിയിലേറെയും. തീരുവകള്‍ വര്‍ധിപ്പിക്കാതിരുന്നെങ്കില്‍ പെട്രോള്‍ 11.28 രൂപയും ഡീസല്‍ 11.68 രൂപയും കുറച്ച് വിപണിയില്‍ ലഭിച്ചേനെ. കഴിഞ്ഞവര്‍ഷം ലക്ഷം കോടിയോളം രൂപ അധികവരുമാനം നല്‍കിയ തീരുവ വര്‍ധന നിലനില്‍ക്കവെയാണ് വില വീണ്ടും വര്‍ധിപ്പിച്ചത്. മോഡി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നണി മറുപടി പറയേണ്ടി വരും. വര്‍ഗീയതയോടൊപ്പം ഈ തീവെട്ടിക്കൊള്ളയും സംസ്ഥാനം ചര്‍ച്ച ചെയ്യും.

മോഡി സര്‍ക്കാരിന്റെ മേന്‍മകള്‍ പറഞ്ഞുകൊണ്ടാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ കുറിച്ച് ജനങ്ങള്‍ ചോദിക്കുമ്പോള്‍ ബ്ലാ..ബ്ലാ.. പറയുന്നതല്ലാതെ വസ്തുതാപരമായി സംസാരിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുന്നില്ല. ഓരോ ആഴ്ചയും ഇന്ധനവില വര്‍ധിപ്പിക്കുന്ന മോഡിസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 35.44 ഡോളറായി താഴ്ന്ന് നില്‍ക്കുമ്പോഴാണ് പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. വിലനിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയപ്പോഴത്തെ പ്രഖ്യാപിത നയത്തില്‍നിന്നുപോലും വ്യതിചലിച്ചാണ് ഇപ്പോഴത്തെ നിരക്കുവര്‍ധന. ഈ കാര്യത്തില്‍ കേരളത്തെ ജനങ്ങളോട് ബി ജെ പി നേതൃത്വത്തിന് ന്തൊണ് പറാനുള്ളത്?

രാജ്യാന്തരവിപണിയിലെ എണ്ണവിലയുടെ കയറ്റിറക്കങ്ങള്‍ക്ക് അനുസരിച്ച്, ഇന്ധനവില എണ്ണകമ്പനികള്‍ രണ്ടാഴ്ച കൂടുമ്പോള്‍ പുനര്‍നിര്‍ണയിക്കും എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതനുസരിച്ച് എല്ലാ ഒന്നാം തീയതിയും 16–ാം തീയതിയും വില പുനര്‍നിര്‍ണയിക്കും. ഈ തീയതികളില്‍ വര്‍ധന വന്നില്ലെങ്കില്‍ രണ്ടാഴ്ച കാത്തിരിക്കാറാണ് പതിവ്. ഇതിന് വിരുദ്ധമായാണ് മാസത്തിലെ നാലാംദിവസം രാത്രി പെട്രോള്‍വില ലിറ്ററിന് 2.19 രൂപയും ഡീസല്‍വില ലിറ്ററിന് 0.98 രൂപയും വര്‍ധിപ്പിച്ചത്. കുത്തക കമ്പനികള്‍ എന്ത് ചെയ്താലും ജനങ്ങള്‍ സഹിച്ചുകൊള്ളണം. കമ്പനികളുടെ ചെയ്ത്തുകളെ ചോദ്യം ചെയ്താല്‍ ജനങ്ങളെ പാഠം പഠിപ്പിക്കുമെന്നതാണ് ബി ജെ പി സര്‍ക്കാരിന്റെ ഭാവം.

പെട്രോളിന്റെ വിലനിയന്ത്രണാവകാശം യുപിഎ സര്‍ക്കാരും ഡീസലിന്റേത് മോഡിസര്‍ക്കാരുമാണ് കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. മോഡിസര്‍ക്കാര്‍ അധികാരമേറ്റശേഷം അസംസ്‌കൃത എണ്ണവിലയില്‍ 80 ശതമാനത്തോളം ഇടിവുണ്ടായി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഒമ്പത് തവണ വര്‍ധിപ്പിച്ച് വിലക്കുറവിന്റെ നേട്ടം കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ലക്ഷം കോടിയോളം രൂപയുടെ അധികവരുമാനമാണ് ഇതുവഴി സര്‍ക്കാര്‍ നേടിയത്. അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ വിനിയോഗിക്കുന്നുമില്ല.

എണ്ണവിലയിടിവിന്റെ ഫലമായി സര്‍ക്കാരിന്റെ ഇറക്കുമതിച്ചെലവും കുറഞ്ഞിരിക്കയാണ്. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടായി. ജനങ്ങള്‍ക്കുമാത്രം എണ്ണവിലക്കുറവിന്റെ പ്രയോജനം ലഭ്യമായില്ല. ഇപ്പോള്‍, എക്‌സൈസ് തീരുവ അതേപടി നിലനിര്‍ത്തുകയും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ വില ഒരുമാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചത്്. മാര്‍ച്ച് 16ന് പെട്രോള്‍ വില ലിറ്ററിന് 3.07 രൂപയും ഡീസല്‍വില 1.90 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍വില മാത്രം നോക്കിയാല്‍ ഫെബ്രുവരി 16നുശേഷം നാലുതവണ കൂട്ടി. ഇതൊക്കെ ആര്‍ക്ക് വേണ്ടിയാണ് ? ജനങ്ങള്‍ക്ക് വേണ്ടിയല്ല.

2010 ജനുവരിയില്‍ രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണ വില വീപ്പയ്ക്ക് 85 ഡോളറായിരുന്നു. ഇന്ത്യയില്‍ അന്ന് ഡീസല്‍ ലിറ്ററിന് വില 37.75 രൂപ; പെട്രോളിന് 55.87. 2016 മാര്‍ച്ച് അഞ്ചിന് രാജ്യാന്തരവിപണിയില്‍ അസംസ്‌കൃതഎണ്ണയുടെ വില വീപ്പയ്ക്ക് 35.44 ഡോളര്‍ മാത്രം. ഇന്ത്യയില്‍ ഡീസല്‍വില ലിറ്ററിന് 49.31 രൂപ, പെട്രോളിന് 61.87 (ഡല്‍ഹി വില). സര്‍ക്കാരും എണ്ണക്കമ്പനികളും കൊയ്യുന്ന കൊള്ളലാഭം ഈ കണക്കില്‍നിന്ന് വ്യക്തമാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുപുറമെ, റിലയന്‍സ്, എസ്സാര്‍, ടാറ്റ, കെയ്ണ്‍ തുടങ്ങിയ സ്വകാര്യകമ്പനികള്‍ക്കും വിലവര്‍ധന വന്‍ നേട്ടമാണ്.

ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് 9.45 രൂപയും ഡീസലിന് 3.65 രൂപയും മാത്രമായിരുന്നു തീരുവ. ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ വിവിധ തീരുവകളില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന നികുതിവരുമാനം 20.73 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലില്‍നിന്ന് തീരുവ വഴിയുള്ള വരുമാനം 15.33 രൂപയായി ഉയര്‍ന്നു. പെട്രോളിന്റെ തീരുവ ഇരട്ടിലേറെയായി. ഡീസലിന്റേത് മൂന്നിരട്ടിയിലേറെയും. തീരുവകള്‍ വര്‍ധിപ്പിക്കാതിരുന്നെങ്കില്‍ പെട്രോള്‍ 11.28 രൂപയും ഡീസല്‍ 11.68 രൂപയും കുറച്ച് വിപണിയില്‍ ലഭിച്ചേനെ. കഴിഞ്ഞവര്‍ഷം ലക്ഷം കോടിയോളം രൂപ അധികവരുമാനം നല്‍കിയ തീരുവ വര്‍ധന നിലനില്‍ക്കവെയാണ് വില വീണ്ടും വര്‍ധിപ്പിച്ചത്. മോഡി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നണി മറുപടി പറയേണ്ടി വരും. വര്‍ഗീയതയോടൊപ്പം ഈ തീവെട്ടിക്കൊള്ളയും സംസ്ഥാനം ചര്‍ച്ച ചെയ്യും.

08-Apr-2016