വി ടി ബല്‍റാം എന്ന അഞ്ചാംപത്തി

സഖാവ് പി കൃഷ്ണപിള്ള 1942 നവമ്പര്‍ 15ന് ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നുണ്ട് : കേരളത്തിലെ കോണ്‍ഗ്രസ് സംഘടന അഞ്ചാംപത്തികളുടെ പിടിയില്‍ എന്ന്. കോണ്‍ഗ്രസിന്റെ പേരില്‍ കമ്യൂണിസ്റ്റുകാരെപ്പറ്റി എല്ലാ സ്ഥലത്തും പച്ചക്കള്ളം പ്രചരിപ്പിക്കുന്നു എന്ന് അന്ന് കൃഷ്ണപിള്ള എഴുതി. ആ വാക്കുകള്‍ വി ടി ബല്‍റാമിനെ സംബന്ധിച്ച് ഇപ്പോഴും പ്രസക്തമാണ്. 'കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും പേരുപയോഗിച്ച്, നാട്ടുകാരെയും കോണ്‍ഗ്രസുകാരെയും വഞ്ചിച്ച്, നശീകരണവും തുരപ്പന്‍പണികളും നടത്തി, കോണ്‍ഗ്രസിനും ഗാന്ധിജിക്കുമെതിരായി സാമ്രാജ്യത്വവാദികളുടെ കൈകളെ ശക്തിപ്പെടുത്താന്‍, നാട്ടില്‍ കലാപമുണ്ടാക്കി നാട് ഫാസിസ്റ്റുകാര്‍ക്ക് പിടിച്ചടക്കാന്‍, വഴിതെളിക്കാന്‍ ശ്രമിച്ച രാജ്യവഞ്ചകരായ അഞ്ചാംപത്തിക്കാരെ നാട്ടില്‍ നിന്ന് തുരത്തുക!' കൃഷ്ണപിള്ളയുടെ 1942ലെ ആഹ്വാനം 2018ലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സാധിക്കട്ടെ.

പാവങ്ങളുടെ പടത്തലവനെന്ന വിശേഷണം മഹാനായ കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന് ലഭിച്ചത് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ പോലുള്ള ഏതെങ്കിലും അന്വേഷണ കമ്മീഷനില്‍ നിന്നല്ല. ജനങ്ങള്‍ അവരുടെ നേതാവായി അംഗീകരിച്ച് നല്‍കിയതാണ്. ആ ജനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമുണ്ട്. കോണ്‍ഗ്രസിന്റെ തൃത്താല എം എല്‍ എ, വി ടി ബല്‍റാം 'ബാലപീഡനം നടത്തിയ കമ്മി നേതാവ് എ കെ ജി' എന്ന് വിശേഷിപ്പിച്ചതിലൂടെ അപഹസിച്ചത് രാജ്യത്തിന്റെ തീക്ഷ്ണമായ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതാപകാലത്തെയും കൂടിയാണ്.

എ കെ ജിയുടെ ആത്മകഥയിലെ ചില പരാമര്‍ശങ്ങളെ വളച്ചൊടിച്ചാണ് ബല്‍റാം ശിശുപീഡനമെന്ന ആരോപണത്തിലേക്കെത്തുന്നത്. അത് ഒരാവേശത്തിലുണ്ടായ ആരോപണമല്ല. വിവാദമായപ്പോള്‍ ആ ക്ഷുദ്രപ്രയോഗം തിരുത്താനും ബല്‍റാം തയ്യാറായിട്ടില്ല. ആരോപണത്തില്‍ ഉറച്ചുനില്‍ക്കയാണ്. ശിശുപീഡനത്തിന്റെ കാര്യത്തില്‍ ബല്‍റാമിന് ചില താല്‍പ്പര്യങ്ങളുണ്ട്. സോഷ്യല്‍മീഡിയയില്‍ ബല്‍റാമിന്റെ സുഹൃത്തുക്കളായൊരു കൂട്ടമുണ്ട്. വി ആര്‍ അനൂപിനെ പോലുള്ള യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന ഒരു ഗ്രൂപ്പ്. ശിശുപീഡനത്തോടുള്ള അവരുടെ നിലപാട് നേരത്തെ വ്യക്തമാക്കപ്പെട്ടതാണ്. പിഡോഫൈല്‍ വക്താക്കള്‍ സോഷ്യല്‍മീഡിയയിലൂടെ വിചാരണ നേരിട്ടപ്പോള്‍ അവര്‍ക്കുവേണ്ടി വാദിച്ചവരാണ് അനൂപ് അടക്കമുള്ളവര്‍. ആ സമയത്ത് എ കെ ജിയെ കുറിച്ച് ഇപ്പോള്‍ ബല്‍റാം പറയുന്ന ഇതേ വാദം അവര്‍ ഉന്നയിച്ചിരുന്നു. ജനപ്രതിനിധിയായ വി ടി ബല്‍റാം ആ വാദത്തെ അടിച്ചുറപ്പിക്കാനാണ് ഫേസ്ബുക്ക് വഴിയുള്ള ത്വാത്വികമായ അവലോകനത്തിലൂടെ ഇപ്പോള്‍ ശ്രമിക്കുന്നത്. രാജ്യം കണ്ട ഒരു മാതൃകാ കമ്യൂണിസ്റ്റ്, മനുഷ്യസ്‌നേഹി ശിശുപീഡകനായിരുന്നു എന്ന് സ്ഥാപിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം എല്‍ എ. ഞങ്ങള്‍ക്ക് സൈ്വര്യമായി കുട്ടികളെ പീഡിപ്പിക്കാനുള്ള സ്വാതന്ത്ര്യംവേണമെന്ന പിഡോഅനാര്‍ക്കിമഞ്ച് സംഘത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം എ കെ ജിയെ അപമാനിക്കുന്നത്.

ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാന്‍ വേണ്ടി വലതുപക്ഷം ആവത് ശ്രമിച്ചപ്പോള്‍ നിസ്വവര്‍ഗത്തിന് വേണ്ടി ശബ്ദിച്ച നാവായിരുന്നു എ കെ ജി. കുടികിടപ്പ് സമരത്തിന്റെയും മിച്ചഭൂമി സമരത്തിന്റെയും തീച്ചൂളകളില്‍ മുന്നിലുണ്ടായിരുന്നത് എ കെ ജി തന്നെയായിരുന്നു. രാജ്യത്തിന്റെ ആദ്യത്തെ പ്രതിപക്ഷനേതാവും പാവങ്ങളുടെ പടത്തലവനായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോള്‍ പറഞ്ഞത്, എ കെ ജിയുടെ സംസാരം താന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെന്നും സൂക്ഷ്മമായി വിലയിരുത്തുമെന്നുമാണ്. കാരണം എ കെ ജി രാജ്യത്തെ സാധാരണക്കാരുടെയാകെ ശബ്ദമായിരുന്നു. ആ തിരിച്ചറിവ് അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. പ്രധാനമന്ത്രിക്കുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവില്‍ നിന്നും ഉമ്മന്‍ചാണ്ടിയിലേക്ക് കോണ്‍ഗ്രസ് രാഷ്ട്രീയം കൂപ്പുകുത്തുമ്പോള്‍, ബല്‍റാമിന്റെ ത്രാസില്‍ കനപ്പെട്ടിരിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. ആ രാഷ്ട്രീയമാണ് തൃത്താല എം എല്‍ എയ്ക്ക് മാതൃക. ഒരു വ്യക്തി എന്നുള്ള നിലയില്‍ ബല്‍റാമിന് നെഹ്രുവിനെ തള്ളാനും ചാണ്ടിയെ കൊള്ളാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അതിന്റെ പുറത്ത് കേരളവും രാജ്യമൊന്നാകെയും ആദരിക്കുന്ന മഹാനായ മനുഷ്യസ്‌നേഹിയെ അവഹേളിക്കരുത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എ കെ ജിയെ ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വി ടി ബല്‍റാം എം എല്‍ എയും കൂട്ടരും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍, ചില കോണുകളിലുണ്ടാവുന്ന മൗനം അര്‍ത്ഥഗര്‍ഭമാണ്. ബല്‍റാമിനോട് അരുതെന്ന് പറയേണ്ട നാവുകള്‍ മൗനം പാലിക്കുക തന്നെയാണ്. അത് പൊതുസമൂഹം മനസിലാക്കുന്നുണ്ട്. സഖാവ് പി കൃഷ്ണപിള്ള 1942 നവമ്പര്‍ 15ന് ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നുണ്ട് : കേരളത്തിലെ കോണ്‍ഗ്രസ് സംഘടന അഞ്ചാംപത്തികളുടെ പിടിയില്‍ എന്ന്. കോണ്‍ഗ്രസിന്റെ പേരില്‍ കമ്യൂണിസ്റ്റുകാരെപ്പറ്റി എല്ലാ സ്ഥലത്തും പച്ചക്കള്ളം പ്രചരിപ്പിക്കുന്നു എന്ന് അന്ന് കൃഷ്ണപിള്ള എഴുതി. ആ വാക്കുകള്‍ വി ടി ബല്‍റാമിനെ സംബന്ധിച്ച് ഇപ്പോഴും പ്രസക്തമാണ്. 'കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും പേരുപയോഗിച്ച്, നാട്ടുകാരെയും കോണ്‍ഗ്രസുകാരെയും വഞ്ചിച്ച്, നശീകരണവും തുരപ്പന്‍പണികളും നടത്തി, കോണ്‍ഗ്രസിനും ഗാന്ധിജിക്കുമെതിരായി സാമ്രാജ്യത്വവാദികളുടെ കൈകളെ ശക്തിപ്പെടുത്താന്‍, നാട്ടില്‍ കലാപമുണ്ടാക്കി നാട് ഫാസിസ്റ്റുകാര്‍ക്ക് പിടിച്ചടക്കാന്‍, വഴിതെളിക്കാന്‍ ശ്രമിച്ച രാജ്യവഞ്ചകരായ അഞ്ചാംപത്തിക്കാരെ നാട്ടില്‍ നിന്ന് തുരത്തുക!' കൃഷ്ണപിള്ളയുടെ 1942ലെ ആഹ്വാനം 2018ലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സാധിക്കട്ടെ. വി ടി ബല്‍റാമിനെ പോലുള്ള അഞ്ചാംപത്തികളെ ചെവിക്ക്പിടിച്ച് പുറത്താക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിന് ഉണ്ടാവട്ടെ.

06-Jan-2018