സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങള്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടത്താന്‍ മാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് അന്നദാനച്ചടങ്ങ് നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.

ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഹിന്ദുക്കള്‍ക്ക് ചടങ്ങുകള്‍ നടത്താന്‍ തഹസില്‍ദാര്‍ അനുമതി നിഷേധിച്ചതിനെതിരേ രാജാമണി എന്നയാളാണ് കോടതിയെ സമീപിച്ചത്. ''പൊതുമൈതാനം ഒന്നുകില്‍ എല്ലാവര്‍ക്കും നല്‍കണം. അല്ലെങ്കില്‍ ആര്‍ക്കും നല്‍കരുത്. മതപരമായ കാരണങ്ങളാല്‍ ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാലംഘനമാണ്''- ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്റെ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.

മൈതാനം 100 വര്‍ഷത്തിലേറെയായി ഈസ്റ്റര്‍ ആഘോഷത്തിന് നാടകങ്ങള്‍ക്കും സംഗമത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. അതിനാല്‍ വിട്ടുകൊടുക്കാനാവില്ലെന്നും മറ്റ് ജാതിക്കാര്‍ ചടങ്ങുകള്‍ നടത്തിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നുമായിരുന്നു ക്രൈസ്തവ സമൂഹം വാദിച്ചത്. എന്നാല്‍ കോടതി ഈ നിലപാടിനോടു വിയോജിച്ചു. മൗലികാവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ എളുപ്പവഴി എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ കാണരുത്. ആഘോഷങ്ങള്‍ ഏതു മതക്കാരുടേതായാലും അതിനെ ബഹുമാനിക്കണം. അത്തരം ഇടപെടലുകള്‍ മതങ്ങള്‍ തമ്മിലുള്ള ഐക്യം ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.