വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അതിക്രൂരമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ . കേരളത്തിലെ ജനാധിപത്യ സമൂഹം ശൈലജയ്ക്ക് ഒപ്പം അണിനിരക്കും. ഈ സൈബര്‍ ആക്രമണം യുഡിഎഫ് സ്ഥാനാര്‍ത്ഥി അറിയാതെയാണെന്ന് പറയാന്‍ കഴിയില്ല. ഇതിനായി പ്രത്യേക സംഘത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വടകരയില്‍ ഇറക്കിയിട്ടുണ്ട്.

‘എന്റെ വടകര KL 18’ എന്ന പേജിലാണ് ഏറ്റവും കൂടുതല്‍ അശ്ലീലം പ്രചരിപ്പിച്ചത്. നേതൃത്വം ഒപ്പമുണ്ടെന്ന ബലത്തിലാണ് അശ്ലീല ആക്രമണം. അശ്ലീല ആക്രമണം തടയാന്‍ യുഡിഎഫ് നേതൃത്വം ഇടപെടണം. ഹീനമായ തന്ത്രമാണ്. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ രേഖകളില്‍ കൃത്രിമത്വം നടത്തിയവരാണ്. അവര്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടത്തി. അശ്ലീല പ്രചാരണത്തിന് പരിചയ സമ്പന്നരായവരാണ് അവര്‍. ഇത്തരം സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ സ്ത്രീകളും പുരോഗമന സമൂഹവും തിരിച്ചടി നല്‍കും.

അണികള്‍ ഇത്തരം പ്രകോപനത്തില്‍ വീണു പോകരുത്. അശ്ലീലത്തിന് അശ്ലീല മറുപടി നല്‍കരുത്. എല്‍ഡിഎഫിന്റെ വിജയം ഉറപ്പായത് കാരണമാണ് സൈബര്‍ ആക്രമണം. ഒരു വിഭാഗം മാധ്യമങ്ങള്‍ അശ്ലീല പ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നു. ആദ്യം ജയിക്കുന്ന മണ്ഡലം വടകരയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യേണ്ടത് കേന്ദ്ര സേനയല്ലെന്നും തിഞ്ഞെടുപ്പ് സുരക്ഷക്ക് കേന്ദ്ര സേന വരട്ടെയെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പ്രതികരിച്ചു.