ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടർമാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

വോട്ടർ ഐഡി കാർഡിന് പകരം പോളിങ് ബൂത്തിൽ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.

*ആധാർ കാർഡ്

*എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ

*തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

*ഡ്രൈവിംഗ് ലൈസൻസ്

*പാൻ കാർഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്

*ഇന്ത്യൻ പാസ്പോർട്ട്

*ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്

*പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ

*ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)