മോദി ഗ്യാരന്റിക്ക് ബദലായി കെജ്രിവാളിന്റെ പത്ത് ഗ്യാരന്റികള്‍ അവതരിപ്പിക്കാന്‍ തീരുമാനം. ഗ്യാരന്റി സംബന്ധിച്ച് ഇന്‍ഡ്യ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എങ്കിലും ഇന്‍ഡ്യ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഇത് നടപ്പിലാക്കും. പുതിയ ഭാരതത്തിനുള്ള കാഴ്ച്ചപ്പാടാണ് പത്ത് ഗ്യാരന്റിയിലൂടെ മുന്നോട്ട് വെക്കുന്നതെന്നും വിലക്കയറ്റത്തില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം ഉറപ്പാക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

മോദിയുടെ ഗ്യാരന്റിയില്‍ വിശ്വസിക്കണോ, കെജ്രിവാളിന്റെ ഗ്യാരന്റിയില്‍ വിശ്വസിക്കണോയെന്ന് ജനത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറസ്റ്റിന് ശേഷം ആംആദ്മി പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ അഭാവത്തില്‍ എംഎല്‍എമാര്‍ നന്നായി പ്രവര്‍ത്തിച്ചു. അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ വീഴ്ത്താനുമായിരുന്നു ശ്രമം. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂര്‍ സൗജന്യ വൈദ്യുതി ഉറപ്പാക്കും, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഹാനികരമായ അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കും, ചൈന കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കും, കാര്‍ഷിക വിളകള്‍ക്ക് എംഎസ്പി ഉറപ്പാക്കും, ജിഎസ്ടി നിയമത്തില്‍ സമഗ്രമായ പരിഷ്‌കരണം, ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി, ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തൊഴില്‍ ഉള്‍പ്പെടെയാണ് പത്ത് ഗ്യാരന്റികള്‍.

ജൂണ്‍ രണ്ടിന് ശേഷവും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകണം. രാജ്യത്തിന്റെ ഭാവി എഎപിയില്‍ ആണെന്നും കെജ്രിവാള്‍ പറഞ്ഞു.