വിമാനയാത്രയ്ക്കിടയിലും കേസിന്റെ വിധി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി ജഡ്ജിമാര്‍ ആകാശത്ത് വെര്‍ച്വലായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ രാജ്യത്തെ ആദ്യവിധിയായി അതുമാറി. ജി-20 രാജ്യങ്ങളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുടെ ജെ-20 ഉച്ചകോടിക്ക് ബ്രസീലിലേക്ക് പോകുകയായിരുന്നു.

ജില്ലാ ജഡ്ജി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി പിന്തുടരുന്ന നയം നിയമപരമാണോയെന്ന ചോദ്യത്തിന് മധ്യവേനലവധിക്ക് സുപ്രീം കോടതി അടയ്ക്കും മുന്‍പ് വിധി പറയേണ്ടതുണ്ട്. വിധിയെഴുതുന്നത് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജെ.ബി പര്‍ദിവാലയാണ്. വിമാനത്തിലെ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തെ ബന്ധപ്പെട്ടു. വിധിയുടെ കരട് അപ്പോള്‍ തന്നെ ജസ്റ്റിസ് പര്‍ദിവാല ചീഫ് ജസ്റ്റിസിന് അയച്ചുകൊടുത്തു.

ബെഞ്ചിലെ ജസ്റ്റിസ് മനോജ് മിശ്രയെയും കണക്ട് ചെയ്തു. മൂന്നുപേരും ആശയവിനിമയം നടത്തി വിധി അന്തിമമാക്കി. ഇന്നലെയാണ് മധ്യവേനലവധിക്ക് കോടതിഅടച്ചത്. ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസ് ഇന്നലെ തുറന്ന കോടതിയില്‍ വിധി വായിച്ചു. ആ സമയത്താണ് 'വിധിയെഴുത്തിന്റെ അപൂര്‍വതയും കൗതുകവും' വെളിപ്പെടുത്തിയത്. ജില്ലാജഡ്ജി സ്ഥാനക്കയറ്റം സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ നയം ശരിവച്ചുകൊണ്ടായിരുന്നു വിധി.

'ഇന്ത്യയില്‍ നിന്ന് ബ്രസീല്‍ വരെ യാത്രചെയ്ത വിധിയായതുകൊണ്ട് എനിക്കിത് ഹൃദയത്തോട് ചേര്‍ന്ന വിധിയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.