പാര്‍ട്ടി എംപി സ്വാതി മലിവാളിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ ബിഭാവ് കുമാര്‍ അറസ്റ്റിലായതിന് പിന്നാലെ ജയില്‍ നിറയ്ക്കല്‍ സമരം പ്രഖ്യാപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഞായറാഴ്ച ബിജെപി ആസ്ഥാനത്തേക്ക് താനും ആം ആദ്മി നേതാക്കളും മാര്‍ച്ച് നടത്തുമെന്നും അറസ്റ്റ് വരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഞായറാഴ്ച ഉച്ചക്ക് 12 മണിക്കാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുക. 'ഇവര്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്നാലെയാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. അവര്‍ സഞ്ജയ് സിംഗിനെ ജയിലിലടച്ചു. ഇന്ന് അവര്‍ എന്റെ പിഎയെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് രാഘവ് ഛദ്ദ തിരിച്ചെത്തി. ചിലര്‍ രാഘവ് ഛദ്ദയെയും അറസ്റ്റ് ചെയ്യുമെന്ന് പറയുന്നു, അതിഷിയും സൗരഭ് ഭരദ്വാജും പിന്നാലെയുണ്ട്,'' സ്വാതി മലിവാള്‍ കേസില്‍ ബിഭാവ് കുമാര്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാളിന്റെ വീട്ടില്‍ നിന്നാണ് ഡെല്‍ഹി പൊലീസ് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്.'ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? ഞങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളും സര്‍ക്കാര്‍ ആശുപത്രികളും വികസിപ്പിച്ചതാണ് ഞങ്ങളുടെ കുറ്റം. അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നില്ല. ഞങ്ങള്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കി. അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ല,' കെജ്രിവാള്‍ പറഞ്ഞു. ജയിലില്‍ അടച്ച് ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നുണ്ടോയെന്നും കെജ്രിവാള്‍ ചോദിച്ചു.