ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ദൃശ്യങ്ങളിലുള്ള യുവാവിനെ യുപി പോലീസ് അറസ്റ്റ് ചെയ്തു.കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമമായ എക്സില്‍ പങ്കുവെച്ചതിനെത്തുടര്‍ന്നാണ് രാജന്‍ സിംഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ (ഇവിഎം) ബിജെപി സ്ഥാനാര്‍ത്ഥിയായ മുകേഷ് രാജ്പുതിന് യുവാവ് 8 തവണയെങ്കിലും വോട്ട് ചെയ്യുന്നത് കാണാം. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് രജ്പുത്.

എആര്‍ഒ പ്രതീത് ത്രിപാഠിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നയാ ഗാവ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) നിരവധി വകുപ്പുകള്‍ക്കും ഐപിസി സെക്ഷന്‍ 171 എഫ് (തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റം), ഐപിസി സെക്ഷന്‍ 419 (വ്യക്തിപരമായ വഞ്ചനയ്ക്കുള്ള ശിക്ഷ), സെക്ഷന്‍ 128, 132, 136 എന്നിവയുള്‍പ്പെടെ മറ്റ് പ്രസക്തമായ നിയമങ്ങള്‍ക്കും കീഴിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേഗത്തിലും കാര്യക്ഷമമായും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പോളിംഗ് ബൂത്തില്‍ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യാനും അച്ചടക്ക നടപടി സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.