സംസ്ഥാനത്ത് കിഫ്ബി ഏകദേശം 80000 കോടിയോളം രൂപയുടെ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.കേരളത്തിന്റെ വികസനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഒരു കാലയളവാണ് കഴിഞ്ഞ 9 വർഷക്കാലം. ആ നേട്ടത്തിന് ഏറ്റവും പ്രധാന പങ്കുവഹിച്ചത് സംസ്ഥാന ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ളതും ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്നതുമായ കിഫ്ബിയാണ്,' ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു.

തീരദേശ ഹൈവേയും മലയോര ഹൈവേയും തീരദേശ കനാലും ഏറ്റവും വലിയ വികസന പ്രവർത്തനമായി നമ്മുടെ മുന്നിലുണ്ട്. കേരളത്തിൻറെ വികസന പദ്ധതികൾക്ക് കുതിപ്പേകിയ കിഫ്ബി സ്‌കൂളുകളിലും ആശുപത്രികളിലും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി. കേരളത്തിലെ ഏറ്റവും സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഗ്രാമീണ പ്രദേശങ്ങളിലെ ആയിരക്കണക്കിന് സ്‌കൂളുകളിൽ കിഫ്ബി വഴി നിക്ഷേപം എത്തി, പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ക്ലാസ് മുറികളും ലാബുകളും ഉണ്ടാക്കി.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഹിച്ച പങ്ക് വലുതാണ്. കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, പുതിയ സയൻസ് ലാബുകൾ, സയൻസ് പാർക്ക്, റിസർച്ച് സെൻറർ, ഡാറ്റ സയൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉൾപ്പെടെ ആധുനികശാസ്ത്ര സാങ്കേതിക മേഖലയിലും ധാരാളം നിർമാണപ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.

ലക്ഷക്കണക്കിന് ആളുകൾ പോകുന്ന മെഡിക്കൽ കോളേജ് മുതൽ താലുക്കാശുപത്രികൾ ഉൾപ്പെടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വരെയുള്ള ആശുപത്രികൾ വിപുലമായ സൗകര്യങ്ങളോടുകൂടി ഇപ്പോൾ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്, പലതും പൂർത്തീകരിച്ചു കഴിഞ്ഞു.

കിഫ്ബിയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്ന് പുറകോട്ട് പോകുവാനോ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനോ വികസന കാര്യങ്ങൾക്ക് തടസം ഉണ്ടാക്കാനോ ഇടയാക്കാതെ മുന്നോട്ടുപോകുന്നതുകൊണ്ട് തന്നെ കേരളത്തിൻറെ തെക്കേയറ്റം മുതൽ വടക്കേ അറ്റം വരെ നീളുന്ന ദേശീയപാത ഇന്നിപ്പോൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. അതിൻറെ അടിസ്ഥാന കാരണം കിഫ്ബി വഴിയുള്ള നിക്ഷേപമാണ്. ഏകദേശം 6000 കോടി രൂപയോളമാണ് എൻഎച്ച് പൂർത്തീകരിക്കാൻ വേണ്ടിയുള്ള നിക്ഷേപം,' അദ്ദേഹം വ്യക്തമാക്കി.