ദേശീയപാത സര്‍വീസ് റോഡിലാകെ കുഴിയാണെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍. ഇത് എന്‍എച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. മഴ തോര്‍ന്നാലുടന്‍ റീ ടാറിങ് ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നല്‍കി.

കുഴിയടയ്ക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് അവര്‍ സമ്മതിച്ചുവെന്നും മന്ത്രി തൃശ്ശൂരില്‍ പ്രതികരിച്ചു. ഈ പ്രവര്‍ത്തികള്‍ ജില്ലാ കളക്ടറും കമ്മീഷണറും എസിപിയും അടങ്ങുന്ന സമിതി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദേശീയപാതാ അതോറിറ്റി നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുഴികളില്‍ നിന്ന് കുഴികളിലേയ്ക്കുള്ള യാത്രയാണ് ദേശീയപാതാ സര്‍വീസ് റോഡ്. ദേശീയപാതയുടെ കാര്യത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. സര്‍വീസ് റോഡിലെ വൈദ്യുതി തൂണുകള്‍ മാറ്റും. മൂന്നു ദിവസത്തിനകം സര്‍വീസ് റോഡുകള്‍ താത്കാലികമായി നേരെയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.