കോട്ടയം മെഡിക്കല്‍ കോളേജിൽ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി ആക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയതായി മന്ത്രി പറഞ്ഞു. പ്രതിപക്ഷം അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും കോട്ടയത്തെ സംഭവം വിഷമകരമാണെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നുവെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

ബിന്ദുവിന്റെ മരണത്തിനിടയായ സംഭവത്തിന് പിന്നാലെ മൂന്ന് കാര്യങ്ങളിലായിരുന്നു പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണന. കുടുംബത്തിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുക, യുദ്ധകാല അടിസ്ഥാനത്തില്‍ രോഗികളെ മാറ്റിപ്പാര്‍പ്പിക്കുക എന്നതിനാണ് പിന്നീട് പ്രാധാന്യം നല്‍കിയതെന്നും മന്ത്രി വിശദീകരിച്ചു.

പൊതുജനാരോഗ്യരംഗം വലിയ രീതിയില്‍ വളര്‍ന്നുവരുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പൊതുജനാരോഗ്യരംഗത്തേയ്ക്ക് വലിയ രീതിയില്‍ കടന്നുവരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ സ്വകാര്യ മേഖലയുടെ സംഭാവന വലുതാണെന്നും മന്ത്രി പറഞ്ഞു.

കൂടാതെ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളോടും മന്ത്രി പ്രതികരിച്ചു. ആരോപണങ്ങള്‍ ദുരുദ്ദേശപരമാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പെട്ടെന്ന് ഓടിപ്പോയതല്ല. അസുഖം പിടിപ്പെട്ട സമയം മുതല്‍ അദ്ദേഹത്തിന് മികച്ച ചികിത്സ ആവശ്യമുണ്ടായിരുന്നു. തുടര്‍ ചികിത്സകള്‍ക്കായാണ് അദ്ദേഹം പോയതെന്നും മന്ത്രി പറഞ്ഞു. മുന്‍പ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് സംഭവിച്ച ഒരു അപകടവും അതിന് ചികിത്സ തേടിയ സംഭവവും മന്ത്രി ചൂണ്ടിക്കാട്ടി.