ജമ്മു കശ്മീരിനെതിരെ വിദ്വേഷ പരാമർശം നടത്തി ബിജെപി നേതാവും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലേക്ക് ആരും പോകരുതെന്നും നമ്മുടെ ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നവരാണ് അവിടെയുള്ളത് എന്നുമായിരുന്നു സുവേന്ദു അധികാരി നടത്തിയ പരാമർശം. ബംഗാളിലെ എല്ലാ ജനങ്ങളും കശ്മീർ സന്ദർശിക്കണം എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു സുവേന്ദു അധികാരിയുടെ ഈ പരാമർശം.

‘ബംഗാളിൽ നിന്ന് ഒരാൾ പോലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലേക്ക് പോകരുത്. പഹൽഗാം ആക്രമണത്തിൽ, നമ്മുടെ ആളുകളെ അവർ തിരഞ്ഞുപിടിച്ച് കൊന്നതാണ്. നിങ്ങൾ ഹിമാചലിലേക്ക് പോകൂ, ഉത്തരാഖണ്ഡിലേക്ക് പോകൂ, എന്നാൽ കശ്മീരിലേക്ക് മാത്രം പോകരുത്’; എന്നായിരുന്നു സുവേന്ദു അധികാരി പറഞ്ഞത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പശ്ചിമ ബംഗാൾ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു സുവേന്ദുവിൻ്റെ ഈ പരാമർശം.

പഹൽഗാം ആക്രമണസമയത്ത് പൂഞ്ച്, രജോരി മേഖലകളിലേക്ക് സഹായസംഘങ്ങളെ അയച്ചതിൽ ഒമർ അബ്ദുള്ള മമതയോട് നന്ദി പറഞ്ഞിരുന്നു. ശേഷം മമതയെ കശ്മീരിലേക്ക് ക്ഷണിച്ചു. ഇതിന് പിന്നാലെ സെപ്റ്റബറിലെ ദുർഗ പൂജ സമയത്ത് താൻ കശ്മീരിലേക്ക് വരുമെന്ന് മമത ഉറപ്പ് നൽകുകയും ബംഗാൾ ജനങ്ങളോടും കശ്മീർ സന്ദർശിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. ബംഗാൾ ചലച്ചിത്രകാരൻമാരോട് കശ്മീരിൽ സിനിമ ഷൂട്ടിങ്ങുകൾ നടത്താനും കശ്മീരികളായ കലാകാരന്മാരെ നമ്മുടെ ചടങ്ങുകൾക്ക് ക്ഷണിക്കാനും മമത ആവശ്യപ്പെട്ടു. ഇതിന്‌ പിന്നാലെയാണ് വിദ്വേഷ പരാമർശവുമായി സുവേന്ദു അധികാരി രംഗത്തെത്തിയത്.