ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഇഡി അസിസ്റ്റൻറ് ഡയറക്റ്റർ ശേഖർ കുമാറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്.കേസിലെ മറ്റ് പ്രതികളുമായി ശേഖർകുമാർ ആശയവിനിമയം നടത്തിയതിൻറെ തെളിവുകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇഡി അസിസ്റ്റൻറ് ഡയറക്റ്റർ ശേഖർ കുമാർ.
കേസൊതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിൻറെ ആദ്യഘഡു കൈപ്പറ്റുന്നതിനിടെ ഏജൻറുമാരായ വിൽസൻ, ഹവാല ഇടപാടുകാരൻ മുകേഷ് എന്നിവരെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.തൊട്ടുപിന്നാലെ ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി പിടിയിലായവരും ശേഖർകുമാറുമായുളള ബന്ധം ഉറപ്പിക്കുന്ന തെളിവുകൾ തേടുകയായിരുന്നു വിജിലൻസ്. പിടിയിലായവരുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്.