അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് ഇത് തടസ്സമുണ്ടാക്കുന്നതിനാൽ, ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തനക്ഷമമായ ഈ സംവിധാനത്തിലേക്ക് സഭ്യമല്ലാത്തതും അനാവശ്യവുമായ കോളുകൾ വരുന്നതുമൂലം അടിയന്തിര സാഹചര്യങ്ങളിൽ സഹായം ലഭിക്കേണ്ടവർക്ക് അത് വൈകാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്. അടിയന്തര സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമാണെന്നും പൊലീസ് ഓർമ്മിപ്പിച്ചു.