പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ പ്രതികരിച്ച് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. പദ്ധതിയുടെ കരാർ വ്യവസ്ഥകൾ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യവസ്ഥകൾ മനസിലാക്കാതെ കൂടുതൽ പ്രതികരിക്കാൻ കഴിയില്ല. സി.പി.ഐ. മുന്നണിയിലെ പ്രധാന പാർട്ടിയായതുകൊണ്ട് അവരുടെ അഭിപ്രായം കേൾക്കും. മുന്നണിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അനൈക്യം ഇല്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കേരളത്തിന് അർഹമായ കേന്ദ്ര സഹായം വാങ്ങിയെടുക്കണം എന്നതാണ് പൊതു നിലപാടെന്നും, എൽ.ഡി.എഫ്. ഈ വിഷയം ചർച്ച ചെയ്ത ശേഷം തുടർ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം പി എം ശ്രീ നടപ്പാക്കാനെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.