കേരളത്തിലെ വിദ്യാലയങ്ങളെ വർഗീയ പരീക്ഷണശാലകളാക്കി മാറ്റാൻ സർക്കാർ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും പിരിച്ചെടുത്ത പണം തിരികെ നൽകുകയും ചെയ്ത നടപടി അതീവ ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ സംസ്കാരവും ജനാധിപത്യ ബോധവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇത്തരമൊരു സംഭവം കേട്ടുകേൾവിയില്ലാത്തതാണെന്നും ഉത്തരേന്ത്യൻ മോഡൽ വിഭജന രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാലയങ്ങൾ ജാതി-മത ചിന്തകൾക്ക് അതീതമായി കുട്ടികൾ ഒന്നിച്ചു വളരേണ്ട ഇടങ്ങളാണെന്നും അവിടെ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ എല്ലാ കുട്ടികളും ഒരുപോലെ ആഘോഷിക്കേണ്ടവയാണ്. ഇത്തരം ഒത്തുചേരലുകളിലൂടെയാണ് കുട്ടികൾ പരസ്പര സ്നേഹവും ബഹുമാനവും പഠിക്കുന്നത്. വിദ്യാലയങ്ങളുടെ മതേതര സ്വഭാവം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന സൂചനയും മന്ത്രി നൽകി.

ആഘോഷങ്ങൾക്കായി പണം പിരിച്ച ശേഷം അത് റദ്ദാക്കി തുക തിരികെ നൽകിയ നടപടി കുട്ടികളുടെ മനസ്സിനെ മുറിപ്പെടുത്തുന്ന ക്രൂരതയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ എയ്ഡഡ്, അൺ എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ വിദ്യാലയങ്ങൾക്കും ബാധ്യതയുണ്ട്. വിദ്യാഭ്യാസ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾ സ്കൂളുകളിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം സഹജീവി സ്‌നേഹവും ബഹുസ്വരതയും പഠിപ്പിക്കേണ്ട ഇടങ്ങളാകണം വിദ്യാലയങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദ്യാലയങ്ങളിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമായ വിവേചനമാണെന്നും ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളെ വർഗീയതയുടെ കള്ളികളിൽ ഒതുക്കാതെ അവരെ കുട്ടികളായി കാണാൻ മാനേജ്‌മെന്റുകൾ തയ്യാറാകണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും അനുവദിക്കില്ലെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.