ഭരണഘടനാപദവിയിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ ഐക്യം ഊട്ടി ഉറപ്പിക്കാനാണ് പ്രവർത്തിക്കേണ്ടതെന്നും അതിന് വിരുദ്ധമായ സമീപനങ്ങൾ അതീവ അപകടകരമാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ക്രിസ്തുമസിന് പകരം വാജ്പേയിയുടെ ജന്മദിനം ആചരിക്കണമെന്ന് പറയുന്ന ഗവർണർമാർ പോലും ഉണ്ടാകുന്നുവെന്നത് ഗുരുതരമായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് മനുഷ്യർക്കിടയിലെ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുകയാണെന്നും, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് വലിയ തോതിലാണെന്നും എം.എ. ബേബി പറഞ്ഞു. കേരളത്തിലും സംഘപരിവാർ ശക്തികൾ ഇത്തരം നീക്കങ്ങൾ നടത്തുന്നതിന്റെ ഉദാഹരണമാണ് പാലക്കാട് നടന്ന സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്തുമസിനെ പോലും മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവണതകൾക്കെതിരെ ജനങ്ങൾ സദാ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെയും തുടർന്ന് രണ്ട് ദിവസങ്ങളിലുമായി വിശദമായി വിലയിരുത്തുമെന്നും എം.എ. ബേബി പറഞ്ഞു. സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളിലാണ് അവലോകനം നടക്കുക. അതോടൊപ്പം ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റികളും ജില്ലാ സെക്രട്ടറിയേറ്റുകളും പ്രത്യേക യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാതല വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റി സമഗ്ര അവലോകനം നടത്തും. പ്രാഥമിക വിലയിരുത്തൽ ഇതിനകം തന്നെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും നടത്തിയതായും എം.എ. ബേബി വ്യക്തമാക്കി.

ഇടതുപക്ഷ മുന്നണിക്ക് പ്രതീക്ഷിക്കാത്ത ചില ഇടങ്ങളിൽ പരാജയം സംഭവിച്ചിട്ടുണ്ടെന്നും, അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും ഇടതുപക്ഷ മുന്നണിയും സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും, തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അത് തുറന്ന മനസോടെ തിരുത്തുമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.