അതിവേഗ റെയിലുമായി മുന്നോട്ടുവന്നത് ആരായാലും പ്രശ്നമില്ലെന്നും പദ്ധതിയുടെ മുന്നോട്ട് പോക്കാണ് ഞങ്ങൾക്ക് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിലിൻ്റെ കാര്യത്തിൽ വിചിത്ര അനുഭവമാണ് ഉണ്ടായത്. കെ റെയിലിന് കേന്ദ്രത്തിൽ നിന്നും എന്തെങ്കിലും തടസം ഉണ്ടാകുമെന്ന കാര്യം പ്രതീക്ഷിച്ചതേയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
"കേരളത്തിൽ ഒരു പദ്ധതിയും വരാൻ പാടില്ല എന്നാണ് ചിലരുടെ നിലപാട്. യുഡിഎഫും ബിജെപിയും ഉണ്ട്. എന്നിട്ടും കേരളം മുന്നോട്ടു പോകേണ്ട എന്നതാണ് രണ്ടുപേരുടെയും നിലപാട്. അതുകൊണ്ട് രണ്ടു കൂട്ടരും എതിർപ്പുമായി മുന്നോട്ടുവരുന്നു. നാടിൻ്റെ വികസനം മറന്നു കൊണ്ടുള്ള നിലപാടാണ് കേന്ദ്രസർക്കാരിൻ്റേത്", മുഖ്യമന്ത്രി പറഞ്ഞു.
ഈ ഘട്ടത്തിലാണ് ഇ. ശ്രീധരൻ ഒരു പദ്ധതിയുമായി മുന്നോട്ടുവന്നത്. പദ്ധതി ആര് കൊണ്ടുവന്നാലും അത് പ്രശ്നമുള്ള കാര്യമല്ല. അതിവേഗം മുന്നോട്ടു പോകണം എന്നതാണ് ഞങ്ങളുടെ താൽപ്പര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ. ശ്രീധരൻ തൻ്റെ പദ്ധതി കേന്ദ്രസർക്കാരിനെ അറിയിച്ചെന്നാണ് അവകാശപ്പെട്ടത്. എന്നാൽ താനും കെ.വി. തോമസും കേന്ദ്രമന്ത്രി ചെന്ന് കണ്ടപ്പോൾ പുതുതായി എന്തോ കാര്യം കേൾക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിൻ്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയിൽവേ മന്ത്രിക്ക് അങ്ങനെ ഒരു പദ്ധതിയെ പറ്റി ഒരു ധാരണയും ഇല്ലെന്ന് മനസിലായി. എന്നാൽ ശ്രീധരൻ പറയുന്നത് അദ്ദേഹത്തിൻ്റെ പദ്ധതിക്കാണ് അനുമതി ലഭിച്ചത് എന്നാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം അവിടെ ഒരു ഓഫീസും തുടങ്ങി. മുൻപ് മുഖ്യമന്ത്രി ആകുമെന്ന് പറഞ്ഞത് ഓർമ്മയുണ്ടല്ലോ എന്നും പിണറായി വിജയൻ വ്യക്തമാക്കി.
രാജ്യത്ത് ഏഴ് അതിവേഗ റെയിൽ പ്രഖ്യാപിച്ചു. നാം നിരന്തരം ആവശ്യപ്പെട്ടിട്ടും കേരളം ആ പട്ടികയിൽ ഇല്ല. കേരളത്തിന് എന്താണ് കുറവ് ? കേരളത്തിൻ്റെ മതേതരത്വം അട്ടിമറിക്കാൻ നാളുകളായി വർഗീയവാദികൾ ശ്രമിക്കുന്നു. അത് നടക്കാതെ വന്നതിൽ കേരളത്തിനോട് പകയുണ്ട്. അതാണ് ബജറ്റിൽ കേരളത്തോടുള്ള അവഗണയിൽ നിന്നും വ്യക്തമായത്.
ശബരി റെയിലിൻ്റെ പ്രാധാന്യം മനസിലാക്കി കൊണ്ട് പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാനം ഓഫർ നൽകി. ഓഫർ നൽകിയിട്ടും ആവശ്യമായ നടപടികളുമായി മുന്നോട്ടു പോയില്ല. ശബരി റയിൽ പദ്ധതി പൂർത്തിയാക്കുക എന്നതാണ് സംസ്ഥാനത്തിൻ്റെ താൽപ്പര്യം. എല്ലാ ചെലവും വഹിച്ച് സ്ഥലം ഏറ്റെടുക്കാമെന്ന് സംസ്ഥാനം ഉറപ്പുനൽകി. എന്നാൽ ബജറ്റിൽ ശബരി റെയിൽ ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
