സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യകേന്ദ്രം 91.06 ശതമാനം, മലപ്പുറം താനൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം 93.15 ശതമാനം, കണ്ണൂര്‍ ചാല ജനകീയ ആരോഗ്യകേന്ദ്രം 93.91 ശതമാനം, തിരുവനന്തപുരം കാച്ചാണി ജനകീയ ആരോഗ്യകേന്ദ്രം 93.08 ശതമാനം, തിരുവനന്തപുരം കരകുളം ജനകീയ ആരോഗ്യകേന്ദ്രം 91.73 ശതമാനം, തിരുവനന്തപുരം കരകുളം മെയിന്‍ സെന്റര്‍ ജനകീയ ആരോഗ്യകേന്ദ്രം 91.85 ശതമാനം, ആലപ്പുഴ പാണാവള്ളി ജനകീയ ആരോഗ്യകേന്ദ്രം 93.04 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ 309 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 51 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 177 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ടെന്നും മന്ത്രി വ്യകത്മാക്കി.

ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്ന കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേട്ടം ആരോഗ്യ രംഗത്ത് മറ്റുള്ളവയ്ക്കും മാതൃകയാണ്. അഭിമാന നേട്ടത്തിന് പിന്നില്‍ കൂട്ടായി പ്രവര്‍ത്തിച്ച എല്ലാ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.