കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ.എസ്.യു ആക്രമണം നിഷ്ഠൂരമായ കടന്നാക്രമണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ഇത് തികച്ചും ആസൂത്രിതമാണെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസ് നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെയാണ് ഈ അക്രമം നടന്നതെന്നും യൂത്ത് കോൺഗ്രസും കെ.എസ്.യുവും അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വനിതാ മന്ത്രിക്കെതിരെ ഇത്തരത്തിൽ കായികമായ ആക്രമണം നടത്തുന്ന ശൈലി സാംസ്കാരിക കേരളത്തിന് ചേർന്നതല്ല. ‘കനകോലു സിദ്ധാന്തം’ മുൻനിർത്തി എന്തുമാകാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്.

ഈ ഹീന രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും, ഇതിൽ പ്രതിഷേധിച്ച് ഇന്ന് കേരളത്തിലുടനീളം സി.പി.ഐ.എം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.