തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റേറ്റ് കോഡിനേറ്റര്‍ സ്ഥാനം രാജിവെച്ച് പ്രസീത അഴീക്കോട്. പിവി അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മനംമടുത്താണ് രാജിയെന്നും പ്രസ്ഥാനം ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും പ്രസീത പറഞ്ഞു.
തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളെ അന്‍വര്‍ കബളിപ്പിച്ചെന്നും പ്രസീത അഴീക്കോട് ആരോപിച്ചു. കൊല്‍ക്കത്തയില്‍ പോയപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണാന്‍ പിവി അന്‍വറിന് സാധിച്ചിട്ടില്ല. അന്‍വര്‍ പല കാര്യങ്ങളിലും പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
അഞ്ച് മാസം മുന്‍പ് വയനാട്ടില്‍ എസ്ഡിപിഐയുമായി ചേര്‍ന്ന് 'അതിജീവന മുന്നണി' ഉണ്ടാക്കിയതായും പ്രസീത പറയുന്നു. അന്‍വറിനൊപ്പമുള്ളത് കേവലം ശമ്പളക്കാര്‍ മാത്രമാണെന്നും പലരും സാമ്പത്തിക നേട്ടം കണ്ടാണ് കൂടെ നില്‍ക്കുന്നതെന്നും പ്രസീത പറഞ്ഞു.
കേരളത്തില്‍ ഏതു വിഭാഗമാണ് യഥാര്‍ത്ഥ തൃണമൂല്‍ എന്നതില്‍ വ്യക്തത വരുത്താന്‍ ഇത് വരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പി വി അന്‍വര്‍ കൊല്‍ക്കത്തയില്‍ പോയെങ്കിലും മമതാ ബാനര്‍ജിയെ കാണാന്‍ പോലും സാധിച്ചിട്ടില്ല. ബേപ്പൂരില്‍ തൃണമൂല്‍ ചിഹ്നത്തില്‍ അന്‍വറിന് മത്സരിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഇനിയും കൂടുതല്‍ പേര്‍ രാജിവെക്കും. സിജി ഉണ്ണി വിഭാഗമാണോ പിവി അന്‍വര്‍ വിഭാഗമാണോ യഥാര്‍ത്ഥ തൃണമൂല്‍ എന്നതില്‍ ഇപ്പോഴും വ്യക്തത ഇല്ല.
അന്‍വര്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂല്‍ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അന്‍വറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പര്‍ ആക്കിയത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ആണ് അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നും പ്രസീത ആരോപിച്ചു.
സംഘടനയില്‍ സ്ത്രീകള്‍ക്ക് പരിഗണനയില്ല. ഇക്കാരണത്താല്‍ നിരവധി സ്ത്രീകള്‍ നേരത്തെ തന്നെ പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. പാര്‍ട്ടിയില്‍ മുസ്ലിം ആധിപത്യം വളര്‍ന്നുവരികയാണെന്നും ആദിവാസി വിഭാഗങ്ങള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രസീത പറഞ്ഞു.
