ഇസ്രയേലിന് വേണ്ടി ഇറാനിൽ ചാരപ്രവർത്തനം നടത്തിയ ആളെ വധിച്ചതായി റിപ്പോർട്ട്. കൗറൂഷ് കീവാനി എന്നയാളെയാണ് ഇറാൻ ചാരപ്രവൃത്തി ആരോപിച്ച് ശിക്ഷിച്ചത്. ഇസ്രയേലും അമേരിക്കയും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിന് ശേഷം ചാരപ്രവൃത്തി ആരോപിച്ച് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ആളാണ് കൗറൂഷ് കീവാനി റിപ്പോർട്ടിൽ പറയുന്നു.

ഇറാനിലെ അതിസുരക്ഷാ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ മൊസാദ് സംഘത്തിന് ഇയാൾ കൈമാറിയതായാണ് വിവരം. ഇതോടെ പിടിയിലായ കൗറൂഷ് കീവാനിയെ ബുധനാഴ്ച വധിക്കുകയായിരുന്നുവെന്ന് ഇറാൻ ജുഡീഷ്യറിയുടെ അറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ ജൂണിൽ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് കൗറൂഷ് കീവാനി പിടിയിലാകുന്നത്. മൊസാദുമായുള്ള കൂടിക്കാഴ്‌ചാ വിവരങ്ങൾ ലഭിച്ചതായി ഇറാൻ ജുഡീഷ്യറി കണ്ടെത്തി. മാത്രമല്ല, ആറ് യൂറോപ്യൻ രാജ്യങ്ങളിലും ടെൽഅവീവിലുമടക്കം ഇയാൾ പരിശീലനം നേടിയതായും ഇറാൻ അധികൃതർ പറഞ്ഞു.