കോൺഗ്രസ് എന്നത് ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരല്ലെന്നും മറിച്ച് ബിജെപിയിലേക്കുള്ള വഴിയുടെ പേരാണെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്. കേരളത്തിലെ വോട്ടർമാർക്ക് ഇക്കാര്യത്തിൽ അബദ്ധം പറ്റരുതെന്നും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചാൽ അവർ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാർ വിലപേശി ബിജെപിയിലേക്ക് പോകുന്നത് പതിവായിരിക്കുകയാണ്. സ്ഥാനാർത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സി.പി.ഐ.എമ്മിൽ നിന്ന് ബിജെപിയിലേക്ക് പോയതെന്നും സ്വരാജ് പരിഹസിച്ചു.
തിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും ബിജെപിയിൽ ചേരുന്ന പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുകയാണ്. ബിജെപിയിലേക്കുള്ള പാത ഇന്ന് കോൺഗ്രസ് എന്ന് അറിയപ്പെടുന്നതേയുള്ളൂ. ബിജെപിക്ക് അധികാരം പിടിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചാലും മതി എന്നതാണ് സമീപകാല ചരിത്രം തെളിയിക്കുന്നത്. 2019-ലും 2022-ലും ഗോവയിൽ കൈപ്പത്തി അടയാളത്തിൽ മത്സരിച്ച് ജയിച്ച എം.എൽ.എമാർ ബിജെപിയിൽ ചേർന്നത് ഇതിന് ഉദാഹരണമാണ്.
ഇതിനുപുറമെ, 2016-ൽ അരുണാചൽ പ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി വിജയിച്ച 43 എം.എൽ.എമാരും ബിജെപിയിലേക്ക് കൂറുമാറി. 2019-ൽ കർണാടകയിലും ഉത്തരാഖണ്ഡിലും സമാനമായ രീതിയിൽ കോൺഗ്രസ് ജനപ്രതിനിധികൾ ബിജെപി പാളയത്തിലെത്തി. ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് അധികാരം നൽകുന്നതിന് തുല്യമാണെന്നും സ്വരാജ് ആരോപിച്ചു.
