കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്നും പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് (എം) മികച്ച വിജയം ഉറപ്പാക്കുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി.താഴെത്തട്ടിലുള്ള ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്ന് ഭരണത്തുടർച്ചയ്ക്കുള്ള അനുകൂല തരംഗം വ്യക്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മധ്യകേരളത്തിൽ ഇടതുമുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്രൈസ്തവ സഭകളുടെ പൂർണ്ണ പിന്തുണ ഇത്തവണ എൽഡിഎഫിനായിരുന്നുവെന്ന് ജോസ് കെ. മാണി അവകാശപ്പെട്ടു. സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടത് ഇടതുമുന്നണിയാണെന്ന് വിശ്വാസികൾക്കറിയാം.
അതേസമയം, തിരഞ്ഞെടുപ്പിൽ പലയിടത്തും കോൺഗ്രസ് - ബിജെപി വോട്ട് കച്ചവടം നടന്നതായും അദ്ദേഹം ആരോപിച്ചു. ഇത്തരം രഹസ്യ ധാരണകളെ അതിജീവിച്ച് പാലായിൽ വലിയ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് നടന്ന 16-ാം നിയമസഭാ തിരഞ്ഞെടുപ്പിൽ 78.27 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗാണിത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഏറ്റവും ഉയർന്ന പോളിംഗ് നടന്നത്. ഏറ്റവും കുറവ് പത്തനംതിട്ടയിലെ റാന്നിയിലും. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ അവലോകനത്തിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും.
