നിയമ സഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റിനു മുകളിൽ നേടി വൻ ഭൂരിപക്ഷത്തോടെ മൂന്നാം ടേമിലേക്ക് കടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഐഎം സെക്രട്ടറിയറ്റ് മണ്ഡല അവലോകനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ് മന്ത്രിസഭാ രൂപീകരണം ഫലം വരുന്നതിന് മുമ്പ് നടത്തി. എന്നാൽ ഫലം വന്നപ്പോൾ സിപിഐഎം 99 സീറ്റ് നേടി അധികാരത്തിൽ വന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളത്തിൽ പറഞ്ഞു.
എസ്ഐആറിന് ശേഷം 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞുവെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. വോട്ടർമാർ ഏറ്റവും കൂടുതൽ കുറഞ്ഞത് തിരുവനന്തപുരത്താണെന്നും 71 മണ്ഡലങ്ങളിൽ 2021നെക്കാൾ പോളിങ് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായി വോട്ട് ശതമാനം വർധിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും എൽഡിഎഫ് പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിൻ്റെ ഫലം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് വലിയ മതിപ്പാണ്. സർക്കാർ തുടരണമെന്ന നിലപാടാണ് അവർക്കുള്ളതെന്നും പിണറായി മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"കേരളത്തിലുടനീളം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടില്ല. എസ്ഐആർ മൂലം എന്തായാലും വോട്ട് ചെയ്യണമെന്ന വാശി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ആ വോട്ട് യുഡിഎഫിനാണ് എന്ന് അവകാശപ്പെടാൻ കഴിയില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല." എം.വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു
