തോട്ടപ്പള്ളി സ്പിൽവേ വിഷയത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സാധ്യത പരിശോധിക്കുന്നതായി വ്യക്തമാക്കി ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇതിനായി നിയമ വിദഗ്ധരോട് അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, അത്തരം പ്രവർത്തനങ്ങളിൽ താൻ ഒരിക്കലും ഏർപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജ ഓഡിയോ പുറത്തുവിട്ടതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.സ്പിൽവേ തുറക്കുന്നതിൽ ഉണ്ടായ താമസം ചില സ്വകാര്യ താൽപര്യങ്ങൾക്കായാണെന്ന ആരോപണവുമായി ബന്ധപ്പെട്ട ശബ്ദരേഖയാണ് വിവാദത്തിന് തുടക്കമായത്. ഇതിലൂടെ മണൽ നീക്കം ചെയ്യുന്നതിൽ വലിയ ലാഭം ലഭിക്കാമെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.

ഇതിനിടെ, ആരോപണങ്ങളിൽ പേര് വന്ന മേരിമാതാ കൺസ്ട്രക്ഷൻ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. സ്പിൽവേ പ്രവർത്തനങ്ങളുമായോ കരിമണൽ ഖനനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും, പണം ആവശ്യപ്പെട്ടുവെന്ന പ്രചാരണവും ശരിയല്ലെന്നും കമ്പനി അറിയിച്ചു.