സത്യപ്രതിജ്ഞാ വേദിയിൽ റിനി ആൻ ജോർജിനെ കൂവി ഇരുത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി റിനി ആൻ ജോർജിനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് കൂവിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിനിക്ക് പാസ് നൽകിയത് ചോദ്യം ചെയ്തും വലിയ സൈബ‍ർ ആക്രമണമാണ് റിനി നേരിട്ടത്.

മാധ്യമപ്രവർത്തകർ ഈ വിഷയം ഉന്നയിച്ചപ്പോൾ ആരേയും അപമാനിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.സൈബര്‍ ഇടത്തിൽ ഏറ്റവും അധികം അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമ പ്രവര്‍ത്തകരാണെന്നും അതിന് പിന്നിൽ ആരെന്ന് എല്ലാവര്‍ക്കും അറിയില്ലെ എന്നും അദ്ദേഹം ചോദിച്ചു.

തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി റിനി തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി, അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം ആണെന്ന് റിനി പറയുന്നു

.'ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ... എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം'- റിനി ഫേസ്ബുക്കിൽ കുറിച്ചു.