പെട്രോൾ, ഡീസൽ വില തുടർച്ചയായി ഉയർത്തി കേന്ദ്ര സർക്കാർ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ആരോപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞുവരുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധനവില ഉയരുന്നത് ജനങ്ങളോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയങ്ങളിൽ വിലവർധനവ് നിയന്ത്രിച്ചുവെച്ച് വോട്ടെടുപ്പിന് ശേഷം വില കൂട്ടുന്നത് ബി.ജെ.പി സർക്കാരിന്റെ പതിവ് രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ ഈ നയത്തിനെതിരെ ശക്തമായ ജനപ്രതിഷേധം ഉയരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിലായിരുന്ന സമയത്ത് ഇന്ധനവില വർധനക്കെതിരെ ശക്തമായി പ്രതിഷേധിച്ച യുഡിഎഫ് ഇപ്പോൾ കേരളത്തിൽ അധികാരത്തിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് സംസ്ഥാന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവർ ഇപ്പോൾ അതേ നിലപാട് പ്രാവർത്തികമാക്കുമോയെന്നാണ് ജനങ്ങൾ കാത്തുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനും, സംസ്ഥാനതലത്തിൽ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാനുമുള്ള നടപടികൾ യുഡിഎഫ് സർക്കാർ സ്വീകരിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ എന്ത് തീരുമാനമെടുക്കുമെന്ന കാര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധ പുലർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ സെസ് കുറയ്ക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
