സംസ്ഥാനം ഗുരുതരമായ കടക്കെണിയിലാണെന്ന സർക്കാർ വാദം തള്ളി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിന് ആറുലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും, ധവളപത്രം തന്നെ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രേഖകളുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളിൽ കള്ളം പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ബാലഗോപാൽ, സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം കോടിയിലധികം രൂപ കുടിശ്ശികയുണ്ടെന്ന വാദവും തെറ്റാണെന്ന് വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ധവളപത്രം സാധാരണയായി ധനകാര്യ വകുപ്പാണ് തയ്യാറാക്കാറുള്ളതെങ്കിലും, ഇത്തവണ പുറം സമിതിയെ ചുമതലപ്പെടുത്തിയതാണ് അസാധാരണമെന്നും അദ്ദേഹം വിമർശിച്ചു. ഇതിലൂടെ രേഖകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടുവെന്നും ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഉണ്ടായ കുറവിന്റെ യഥാർത്ഥ കാരണങ്ങൾ ധവളപത്രത്തിൽ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിനാറാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് വരുന്നതിന് മുമ്പാണ് ബജറ്റ് അവതരിപ്പിച്ചതെന്നും, അതുകൊണ്ടുതന്നെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി 2.8 ശതമാനം തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണക്കുകൾ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ബജറ്റിൽ അവതരിപ്പിച്ച കണക്കുകൾ കള്ളത്തരമല്ല, ലഭിക്കുമെന്ന് പ്രതീക്ഷിച്ച തുകയാണെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. എസ്.സി-എസ്.ടി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പായി ഏകദേശം 4,000 കോടി രൂപ നൽകിയിട്ടുണ്ടെന്നും, സാമ്പത്തിക നിയന്ത്രണം മികച്ച രീതിയിൽ പാലിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ധവളപത്രം പുറത്തുവന്നതോടെ മുമ്പ് പ്രചരിപ്പിച്ച പല കണക്കുകളും ഊതിപ്പെരുപ്പിച്ചതാണെന്ന് തെളിഞ്ഞുവെന്നും ബാലഗോപാൽ പറഞ്ഞു. സർക്കാരിന് ആരോടും കുടിശ്ശികയില്ലെന്നും, പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ആരും സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കാത്തുനിൽക്കുന്ന സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
