പുതിയ യു.ഡി.എഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടുകൾ ഓരോന്നായി പുറത്തുവരികയാണെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നയങ്ങളോടുള്ള സംസ്ഥാനത്തിന്റെ പോരാട്ടം പുതിയ സർക്കാർ അവസാനിപ്പിച്ചെന്നും, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘പിഎം ശ്രീ’ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ഇവരുടെ തീരുമാനമെന്നും സ്വരാജ് കുറ്റപ്പെടുത്തി. അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ടെന്നും സ്വരാജ് പരിഹസിച്ചു.
പിഎം ശ്രീ പദ്ധതിയുടെ പേരിൽ മുൻ ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിൽ നിന്ന് പണം കൈപ്പറ്റിയിരുന്നു എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങളെ സ്വരാജ് പൂർണ്ണമായി തള്ളി. പിഎം ശ്രീ പദ്ധതി ഇനത്തിൽ മുൻ എൽ.ഡി.എഫ് സർക്കാർ കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും കൈപ്പറ്റിയിട്ടില്ല. ഇടതുപക്ഷ സർക്കാർ വാങ്ങിയത് സംസ്ഥാനത്തിന് അവകാശപ്പെട്ട എസ്.എസ്.കെ ഫണ്ട് മാത്രമാണ്. ഈ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ഇടത് മുന്നണി ഉദ്ദേശിച്ചിട്ടേയില്ലായിരുന്നു. മുൻ സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഈ പദ്ധതി നടപ്പാക്കാതിരിക്കാനും മരവിപ്പിക്കാനും വേണ്ടിയുള്ളതായിരുന്നു.
എന്നാൽ ഇപ്പോഴത്തെ യു.ഡി.എഫ് ഉപസമിതി കേന്ദ്ര പദ്ധതി എങ്ങനെയും കേരളത്തിൽ അടിച്ചേൽപ്പിക്കാൻ വേണ്ടിയുള്ളതാണ്. പദ്ധതിയെ മുൻപ് എതിർത്തവർ ഇപ്പോൾ അതിനെ സാധൂകരിക്കുകയാണ് സ്വരാജ് പറഞ്ഞു. സംഘപരിവാർ ആഭിമുഖ്യമുള്ള ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ തപ്പിയെടുത്ത് മുഖ്യമന്ത്രി തന്റെ ചീഫ് സെക്രട്ടറിയാക്കി മാറ്റിയിരിക്കുകയാണ്.
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വി.സി നിയമനത്തിലും, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റുകൾ ആർ.എസ്.എസ് ശാഖകളാക്കി മാറ്റാൻ ശ്രമിക്കുമ്പോഴും മുഖ്യമന്ത്രിയോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ യാതൊരുവിധ പ്രതികരണവും നടത്തുന്നില്ല. വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും അതുണ്ടാക്കിയ അതൃപ്തി കേന്ദ്രത്തെ അറിയിക്കാൻ പോലും ഈ സർക്കാർ തയ്യാറായില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
