വിഴിഞ്ഞം ഓഹരി കൈമാറ്റം മുഖ്യമന്ത്രി അറിയാതെ നടക്കില്ലന്ന് മുൻ മന്ത്രി വി.എൻ.വാസവൻ. നടക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള അന്തർനാടകം എന്ന് വാസവൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയി അദാനിയുടെ പ്രതിനിധിയെ കണ്ടത് ദുരൂഹമെന്നും മുൻ മന്ത്രി ആരോപിച്ചു.
എന്തിനാണ് ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയതെന്ന് അദ്ദേഹം ചോദിച്ചു. "മൂകാംബിക ദേവിയെയാണോ അദാനിയെയാണോ മുഖ്യമന്ത്രി തൊഴുതത്! 2026 ൽ ഒപ്പിട്ടത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ ഭരണ പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. യാഥാർഥ്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. എംഒയു രൂപപ്പെടുന്നതിന് മുൻപ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നില്ല എന്നത് അരിയാഹാരം കഴിച്ച ആരെങ്കിലും വിശ്വസിക്കുമോ? മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ ഇതിന് പിന്നിലുണ്ട്." വി. എൻ. വാസവൻ വ്യക്തമാക്കി.
"വിഴിഞ്ഞം വിഷയത്തിൽ പ്രാദേശിക സുരക്ഷിതത്വം ഉറപ്പാക്കണം. വലിയ കുത്തകകൾ വന്നാൽ ചെറിയ കമ്പനികളുടെ വരവ് നിലയ്ക്കും. ശക്തമായ നിലപാട് സ്വീകരിക്കാൻ ആർജ്ജവമുള്ള മുഖ്യമന്ത്രി തയ്യാറാവണം. അദാനിയെ മുൻകൂട്ടി കണ്ടതൊക്കെ മൗനാനുവാദത്തോടെയെന്ന് ചിന്തിക്കുന്നതിൽ തെറ്റ് പറയാനാവില്ല. ഓഹരി വിൽക്കാൻ അദാനിക്ക് അനുമതി നൽകിക്കൂടാ. എന്തുകൊണ്ട് കഴിഞ്ഞ സർക്കാർ കാലത്ത് എംഎസ്‌സി ഇത്തരത്തിൽ നീക്കം നടത്തിയില്ല?ചർച്ചയിൽ ഒരു സംഭാഷണവും നടത്താൻ അധികൃതർ തയ്യാറായില്ല കഴിഞ്ഞ ഗവ കാലത്ത് കച്ചവടം നടക്കില്ലെന്ന് ബോധ്യമുണ്ടായിരുന്നു. വി.എൻ. വാസവൻ പറഞ്ഞു.
