ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മൂന്ന് മുന്‍ രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരാണ് കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെയാണ് ഇവര്‍ എംപി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചത്.

സാള്‍ട്ട് ലേക്കിലെ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ നേതാക്കളെ സ്വീകരിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. എംപിമാരുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഇവര്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ജൂലൈ 24നാണ് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ഈ മൂന്ന് സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പാണ്. ഇവര്‍ തന്നെ ബിജെപി സ്ഥാനാര്‍ഥികളാവാനാണ് സാധ്യത. ബിജെപി ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് സുഷ്മിത ദേബ് പറഞ്ഞു

ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 24-ന് നടക്കും. ഈ മൂന്ന് സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. രാജ്യസഭാ സീറ്റുകളെക്കുറിച്ചുള്ള തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേതാണെന്നും താന്‍ പദവികള്‍ പ്രതീക്ഷിച്ചല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും സുഷ്മിത ദേവ് പ്രതികരിച്ചു. പരിചയസമ്പന്നരായ ഈ നേതാക്കളുടെ വരവ് ബംഗാളില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സമിക് ഭട്ടാചാര്യ പ്രതികരിച്ചു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ബംഗാളിലെ രാഷ്ട്രീയ കണക്കുകള്‍ പൂര്‍ണമായും മാറിമറിഞ്ഞു. 294 അംഗ സഭയില്‍ 208 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായപ്പോള്‍ തൃണമൂലിന് 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇതിനുപിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജി പക്ഷമെന്നും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി പക്ഷമെന്നും രണ്ട് പക്ഷമായി എംഎല്‍എമാര്‍ തിരിഞ്ഞു. നിലവില്‍ 65 എം.എല്‍.എമാര്‍ ഋതബ്രത പക്ഷത്തും 15 പേര്‍ മമത ബാനര്‍ജി പക്ഷത്തുമാണ് ഉള്ളത്.

നിലവിലെ സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് ബിജെപിക്ക് തങ്ങളുടെ 207 എംഎല്‍എമാരെ ഉപയോഗിച്ച് മൂന്ന് സ്ഥാനാര്‍ഥികളെയും സുഗമമായി വിജയിപ്പിക്കാന്‍ സാധിക്കും. എന്നാല്‍, തൃണമൂലിലെ ഭിന്നതകാരണം ഒരു വിഭാഗത്തിനും ഒറ്റയ്ക്ക് സീറ്റ് നേടാനുള്ള ഭൂരിപക്ഷമില്ല. ഈ ഭിന്നത ബിജെപിയെ മൂന്ന് സീറ്റുകളും തൂത്തുവാരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.