സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ശുപാർശ ചെയ്യുന്ന ഒരാളെ ഉൾപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചെന്ന റിപ്പോർട്ടിനെതിരെ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം രംഗത്ത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ അമിത ഇടപെടലിനെതിരെ സംസ്ഥാനം ദീർഘകാലമായി സ്വീകരിച്ച നിലപാടിന് ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം ആരോപിച്ചു.
വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽ നിന്ന് സംസ്ഥാന സർക്കാരിലേക്ക് മാറ്റുന്ന നിയമം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നുവെന്നും, എന്നാൽ അത് ദീർഘകാലം ഗവർണർ തടഞ്ഞുവെച്ചിരുന്നുവെന്നും ഷൺമുഖം ചൂണ്ടിക്കാട്ടി. തുടർന്ന് സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാൻ വഴിയൊരുക്കിയെങ്കിലും, പൊതുതാൽപര്യ ഹർജിയെ തുടർന്നുണ്ടായ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ കാരണം നിയമം പൂർണമായി പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയിലെ കേസ് തീരുന്നതുവരെ വൈസ് ചാൻസലർ നിയമനങ്ങൾ നടത്തില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ നിരവധി സർവകലാശാലകളിൽ വൈസ് ചാൻസലർ ഒഴിവുകൾ തുടരുകയാണെന്നും ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശ്നത്തിന് നിയമപരമായ പരിഹാരം അനിവാര്യമാണെങ്കിലും, അതിന്റെ പേരിൽ കേന്ദ്ര സർക്കാരിന് കൂടുതൽ ഇടപെടാനുള്ള അവസരം നൽകാനോ ഗവർണറുടെ അധികാരം വർധിപ്പിക്കാനോ പാടില്ലെന്ന് സിപിഎം മുന്നറിയിപ്പ് നൽകി. സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്ര നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഷൺമുഖം ആരോപിച്ചു.
സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ഡി-ജ്യൂറി സർവകലാശാല പദവി നൽകാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കുന്നതിനൊപ്പം, വിദ്യാഭ്യാസം പൂർണമായും സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന പൊതുജനാരോഗ്യ മന്ത്രി മാ. സുബ്രഹ്മണ്യത്തിന്റെ അഭിപ്രായം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വൈസ് ചാൻസലർ നിയമന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പുതിയ നിലപാട് ഈ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
യുജിസിയുടെ ചുമതല വിദ്യാഭ്യാസ നിലവാരവും അക്കാദമിക് പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിൽ മാത്രം ഒതുങ്ങേണ്ടതാണെന്നും സംസ്ഥാന സർക്കാരിന്റെ ഭരണപരമായ അധികാരങ്ങളിൽ ഇടപെടാൻ പാടില്ലെന്നും സിപിഎം വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് കേന്ദ്രത്തിന്റെ അധികാര കേന്ദ്രീകരണ ശ്രമങ്ങൾക്കും സംസ്ഥാനാവകാശങ്ങൾ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾക്കുമെതിരെ തമിഴ്നാട് സർക്കാർ നിലവിലെ നിയമപോരാട്ടം തുടരണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
തമിഴ്നാട്ടിന്റെ വിദ്യാഭ്യാസ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനുള്ള നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടുപോകരുതെന്നും സിപിഎം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
