ഭരണകക്ഷിയിലെ അംഗങ്ങൾ തന്നെ മറിച്ച് കുത്തിയതോടെ പാലായിലെ രാജ്യത്തെ പ്രായംകുറഞ്ഞ നഗരസഭ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം പുറത്തേക്ക്.പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെ ചെയർപേഴ്സന് പദവി നഷ്ടമായി.
ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും പാർട്ടി തീരുമാനത്തിന് പുല്ല് വില കൽപ്പിച്ച് ഭരണപക്ഷത്തുളള 4 കോൺഗ്രസ് അംഗങ്ങൾ ജില്ലാ കമ്മിറ്റിയുടെ നിർദേശം മറികടന്ന് എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു.26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്.
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, വിജിത പ്രസാദ്, ലിസിക്കുട്ടി എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസത്തെ പിന്തുണച്ചത്. വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചിരുന്നു.
