സകല വർഗീയ ശക്തികളെയും ഇടതുപക്ഷത്തിനെതിരെ അണിനിരത്താൻ ചിലർക്ക് കഴിഞ്ഞുവെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ. കോഴിക്കോട് നടന്ന സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

എല്ലാവരും ചേർന്ന് ഇടതുപക്ഷത്തിനെതിരെ വലിയ കുപ്രചാരണങ്ങളാണ് നടത്തിയത്. ഇടതുപക്ഷത്തിന് ക്ഷീണം സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു. ഇടതുപക്ഷം ക്ഷീണിച്ചാൽ കേരളം കലാപകലുഷിതമാകുന്ന സാഹചര്യമുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

കോൺഗ്രസിനെയും ബി ജെ പിയെയും പോലെയല്ല ഇടതുപക്ഷ പ്രസ്ഥാനമെന്നും സാധാരണക്കാരന് സ്വന്തമായി ഒരു വ്യക്തിത്വമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് ഇടതുപക്ഷമാണെന്നും ശൈലജ പറഞ്ഞു. വീടില്ലാത്ത ഒരാൾ പോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ സർക്കാർ വിവിധ പദ്ധതികൾ ആരംഭിച്ചത്. എന്നാൽ അത്തരം ജനക്ഷേമ പ്രവർത്തനങ്ങൾക്കെതിരെയും ചിലർ കുപ്രചാരണം നടത്തിയെന്നും അവർ ആരോപിച്ചു.

ചൂഷണത്തിനെതിരെ ഇടതുപക്ഷം

ജനങ്ങളെ ചൂഷണം ചെയ്യാനാണ് മുതലാളിത്തം ശ്രമിക്കുന്നതെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ജനങ്ങളുടെ പട്ടിണി മാറ്റാനും പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കാനുള്ള ഊർജം നൽകാനുമുള്ള പ്രത്യയശാസ്ത്രമാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നതെന്നും അവർ വ്യക്തമാക്കി.

നിലവിൽ ശക്തമാകുന്ന വർഗീയതയെ ചെറുക്കാൻ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും ശൈലജ പറഞ്ഞു. പാർട്ടിക്ക് തെറ്റുപറ്റിയാൽ അത് ചൂണ്ടിക്കാട്ടാനും തിരുത്തണമെന്ന് ആവശ്യപ്പെടാനും എല്ലാ പാർട്ടി അംഗങ്ങൾക്കും ഒരേ അവകാശമാണുള്ളത്.

പാർട്ടിയുടെ തെറ്റുകൾ തിരുത്തി കൂടുതൽ ശക്തമായി മുന്നോട്ട് പോകും. ജനങ്ങളോടൊപ്പം ചേർന്ന് വർധിത ഊർജത്തോടെ സി പി ഐ എം മുന്നോട്ടുപോകുമെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു.