സേലത്ത് ബസ് അപകടം മലയാളികളടക്കം ഏഴ് മരണം

ചെന്നൈ : ബംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്കു പോയ സ്വകാര്യ ബസ് സേലത്ത് അപകടത്തില്‍പ്പെട്ട് ഏഴു മരണം. ഇതില്‍ നാലു മലയാളികളുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. സംസ്ഥാനപാതയില്‍ മാമാങ്കത്താണ് പുലര്‍ച്ചെ ഒരു മണിയോടെ അപകടമുണ്ടായത്. പരുക്കേറ്റ 37 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്കു പോയ സ്വകാര്യ ബസില്‍ സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോയ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. കൃഷ്ണഗിരിയിലേക്ക് പോയ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡറില്‍ തട്ടി എതിരെ പോയ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം.

അപകടം നടന്നയുടന്‍ ജില്ലാ കലക്ടര്‍ രോഹിണിയുടെ നേതൃത്വത്തില്‍ പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

01-Sep-2018