ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം. പതിനേഴ് പേര്‍ മരിച്ചു.

ഡല്‍ഹിയിലെ കരോബാഗിലുണ്ടായ തീപിടുത്തത്തില്‍ മലയാളിയുള്‍പ്പെടെ പതിനേഴ് പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. ചേരാനല്ലൂരില്‍ നിന്നുള്ള നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെ കാണാതായി. 13 അംഗ മലയാളി സംഘത്തിലെ പത്തുപേര്‍ സുരക്ഷിതരാണ്. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മധ്യ ഡല്‍ഹിയിലെ കരോള്‍ ബാഗിലെഅര്‍പ്പിത് പാലസ് എന്ന ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് തീപിടുത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 26 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇവര്‍ രക്ഷപ്പെടാനായി കെട്ടിടത്തില്‍ ചാടിയപ്പോഴാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു.

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്‌ളോറിലും ബേസ്‌മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്.ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. പുലര്‍ച്ചെയാണ് തങ്ങള്‍ക്കു വിവരം ലഭിച്ചതെന്നും അതനികം തന്നെ തീപടര്‍ന്നിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണു പ്രാഥമിക നിഗമനം.

12-Feb-2019