എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായവരെ സഹായിക്കാൻ സംസ്ഥാനത്ത് വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സൗകര്യം ഇല്ലാത്ത ഇടങ്ങളിൽ സമീപ സർക്കാർ ഓഫീസുകളിലാകും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുക. രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലികമായി നിയോഗിക്കാനും ജില്ലാ കളക്ടർമാരെ സംവിധാനങ്ങൾ ഒരുക്കാൻ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വോട്ടർ പട്ടികയിൽ അർഹരായ ഒരാളും ഒഴിവാകരുതെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ-പിന്നോക്ക മേഖലകളിൽ നേരിട്ട് എത്തി അർഹരായവരെ കണ്ടെത്താനും അങ്കണവാടി, ആശാ, കുടുംബശ്രീ പ്രവർത്തകരുടെ സഹായം ഉപയോഗിക്കാനുമാണ് തീരുമാനം. 18 വയസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കും.
2025 വോട്ടർ പട്ടിക പരിഷ്കരണത്തിൽ 24 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുമ്പോൾ, 19.32 ലക്ഷം പേർ ഹിയറിംഗിന് വീണ്ടും രേഖകൾ സഹിതം ഹാജരാകേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. 2002 ലെ പട്ടികയുമായി ബന്ധം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണിത്. പല മുൻ വോട്ടർമാരും ഒഴിവാകുന്ന സാഹചര്യം ആശങ്കാജനകമാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമുള്ള വിവരങ്ങൾ തുറന്നുവിടുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.