സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി സർക്കാർ
അഡ്മിൻ
വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കപ്പെട്ട സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി സർക്കാർ. ഇത്തരം കുടുംബങ്ങളുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. മന്ത്രി ഒ.ആർ. കേളുവുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
2025 സെപ്റ്റംബർ 30 വരെയുള്ള കുടിശ്ശികയാണ് സർക്കാർ അടച്ചുതീർക്കുക. നിലവിൽ വൈദ്യുതി ബന്ധം ഇല്ലാത്ത വീടുകളിൽ വയറിങ് ക്രമീകരണങ്ങൾ പൂർത്തിയാക്കി സെപ്റ്റംബർ 30-നകം പട്ടികവർഗ വികസന വകുപ്പ് വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ സമ്പൂർണ്ണ വൈദ്യുതീകരണത്തിനായുള്ള പദ്ധതികളും യോഗം വിലയിരുത്തി. ഇടുക്കി ജില്ലയിൽ ഇനിയും വൈദ്യുതി എത്താത്ത എട്ട് ആദിവാസി ഉന്നതികളിൽ എത്രയും വേഗം കണക്ഷൻ ലഭ്യമാക്കാൻ നിർദ്ദേശം നൽകി. ഇതിൽ ആണ്ടവൻകുടി, അമ്പലപ്പടിക്കുടി, കണ്ടത്തിക്കുടി എന്നിവിടങ്ങളിലെ പ്രവൃത്തികൾ ഫെബ്രുവരി 15-നകം പൂർത്തിയാക്കും. കടുപ്പമേറിയ ഭൂപ്രകൃതിയുള്ള ശേഷിക്കുന്ന അഞ്ച് ഉന്നതികളിൽ 29 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഈ പ്രവൃത്തികൾ ഫെബ്രുവരി 28-നകം പൂർത്തിയാക്കി എല്ലാ വീടുകളിലും വെളിച്ചം എത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.