കേന്ദ്രത്തിനെതിരെ വിമർശനവുമായി നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം
അഡ്മിൻ
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്ര നയങ്ങളെ രൂക്ഷമായി വിമർശിച്ചും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളം വികസന പാതയിൽ വൻ കുതിപ്പാണ് നടത്തിയതെന്നും അധികാര വികേന്ദ്രീകരണത്തിൽ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി. ശിശുമരണ നിരക്ക് കുറയ്ക്കാനായതും ദാരിദ്ര്യ നിർമാർജന പദ്ധതികളിലും തൊഴിലുറപ്പ് പദ്ധതിയിലും കൈവരിച്ച മികച്ച മുന്നേറ്റവും പ്രസംഗത്തിന്റെ തുടക്കത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു.
വികസന നേട്ടങ്ങൾക്കൊപ്പം തന്നെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനത്തിനെതിരെയും ഗവർണർ ആഞ്ഞടിച്ചു. ജിഎസ്ടി വിഹിതം കുറച്ചതും വായ്പാ പരിധി വെട്ടിക്കുറച്ചതും ഉൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയാകുന്നുണ്ട്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരത്തിന് മേൽ കടന്നുകയറുകയാണെന്ന് വിമർശിച്ച ഗവർണർ, സാമ്പത്തിക പരിമിതികൾക്കിടയിലും വരുമാനം വർധിപ്പിച്ചും ചെലവ് നിയന്ത്രിച്ചും കേരളം മുന്നേറുകയാണെന്ന് ഓർമ്മിപ്പിച്ചു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തികരംഗം പുതിയ ഉയരങ്ങളിലെത്തും. ഉന്നത വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രമസമാധാന പരിപാലനവും വൈദ്യുതി വിതരണവും മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാൻ കാർഷിക മേഖലയെ സജ്ജമാക്കുന്നതിനൊപ്പം, വന്യജീവി ശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്നും നയപ്രഖ്യാപനത്തിൽ ഉറപ്പുനൽകുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന നവകേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയാണ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചത്.